ബെംഗളൂരു: കളിയിക്കാവിള കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍. മെഹ്ബൂബ പാഷയുടെ കൂട്ടാളികളായ ജബീബുള്ളയും മന്‍സൂറും അജ്മത്തുള്ളയും പിടിയിലായി. ബെംഗളൂരു പൊലീസാണ് മെഹ്ബൂബ് പാഷയെ പിടികൂടിയത്.
അല്‍ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്ഐയുടെ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സംഘത്തിന്റെ തലവനാണ് മെഹ്ബൂബ് പാഷ. പിടിയിലാവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ പ്രത്യേക എന്‍ഐഎ കോടതി വിട്ടു.
അതേസമയം കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. അബ്ദുൾ ഷെമീം, തൗഫീക്ക് എന്നിവർക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.


