കൊൽക്കത്ത: തുടർച്ചയായി ശമ്പളം വെട്ടിക്കുറച്ചതിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലെ ഐടിഐയിലെ അധ്യാപകന് അഭ്രജ്യോത് ബിശ്വാസ്(28) ആണ് മരിച്ചത്. ഐടിഐയിലെ ഒരു ക്ലാസ് മുറിയിലാണ് തുങ്ങിമരിച്ച നിലയില്‍ അധ്യാപകനെ കണ്ടെത്തിയത്.
നിരന്തരം ശമ്പളം വെട്ടിക്കുറക്കുന്നതിൽ ബിശ്വാസ് മാനസികക്ലേശം അനുഭവിച്ചിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പ്രിന്‍സിപ്പല്‍ ശമ്പളം വെട്ടിക്കുറച്ച് പ്രതികാര നടപടി തുടർന്നിരുന്നതിനാൽ പലപ്പോഴും അസുഖമാണെങ്കില്‍ പോലും ബിശ്വാസ് ഓഫീസില്‍ എത്തുമായിരുന്നെന്നും ഇവർ കൂട്ടിച്ചേർത്തു.
തുച്ഛമായ ശമ്പളത്തില്‍ വൃദ്ധയായ അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പോറ്റുന്നതിലെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും ബിശ്വാസ് പറഞ്ഞിരുന്നതായി അവർ വ്യക്തമാക്കി. അധ്യാപകന്റെ മരണത്തിന് പിന്നാലെ ഐടിഐ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച ക്ലാസുകള്‍ ബഹിഷ്കരിക്കുകയും ചെയ്തു.


