ദില്ലി എംസിഡി മേയര്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മുന്‍പ് നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയര്‍ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ കൂടാതെ പത്തംഗങ്ങളെ ലഫ്. ഗവര്‍ണര്‍ക്ക് നാമ നിര്‍ദേശം ചെയ്യാം. താത്ക്കാലിക സ്പീക്കറായി ലഫ് ഗവര്‍ണര്‍ നിയമിച്ച സത്യ ശര്‍മ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയത് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കായിരുന്നു. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയര്‍ത്തി.
25 വര്‍ഷത്തെ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് (എംസിഡി) തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വിജയിച്ച പാര്‍ട്ടിയെ മാറ്റിനിര്‍ത്തി രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയോട് ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്ന് സഭാ നേതാവ് മുകേഷ് ഗോയല്‍ പറഞ്ഞു.
രീതിയനുസരിച്ച് മേയറെ തിരഞ്ഞെടുക്കാന്‍ യോഗത്തിന്റെ പ്രിസൈഡിങ് ഓഫിസറായി ഏറ്റവും മുതിര്‍ന്ന കൗണ്‍സിലറെ നാമനിര്‍ദ്ദേശം ചെയ്യണമായിരുന്നുവെന്ന് എഎപി അംഗങ്ങള്‍ വാദിച്ചു. അങ്ങനെ വരുമ്പോള്‍ ആദര്‍ശ് നഗറില്‍ നിന്ന് വിജയിച്ച മുകേഷ് കുമാര്‍ ഗോയലായിരിക്കണം പ്രിസൈഡിങ് ഓഫിസറായി വരേണ്ടത്.
എന്നാല്‍, ബിജെപിയുടെ ഗൗതംപുരി വാര്‍ഡ് കൗണ്‍സിലര്‍ സത്യ ശര്‍മ്മയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന തിരഞ്ഞെടുക്കുകയും ഫയല്‍ ചീഫ് സെക്രട്ടറിക്ക് നേരിട്ട് അയയ്ക്കുകയും ചെയ്തതായി ആംആദ്മി ആരോപിച്ചു.
ബിജെപി അംഗങ്ങളും ആപ് അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. പക്ഷെ പിരിഞ്ഞു പോവാന്‍ തയ്യാറാവാതെ ആപ് കൗണ്‍സിലര്‍മാര്‍ സിവില്‍ സെന്ററിനുള്ളില്‍ പ്രതിഷേധം തുടരുകയായിരുന്നു.
മേയര്‍ തിരഞ്ഞെടുപ്പിന്റെ പ്രിസൈഡിംഗ് ഓഫീസറായി ബിജെപി കൗണ്‍സിലര്‍ സത്യ ശര്‍മ്മയെ നിമയിച്ചത് മതല്‍ തന്നെ ആപ് ബിജെപി തര്‍ക്കം രൂക്ഷമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഘര്‍ഷവും. ആപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ഷെല്ലി ഒബ്റോയ് ബിജെപി സ്ഥാനാര്‍ത്ഥിയായി രേഖ ഗുപ്ത എന്നിവരാണ്മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ഡിസംബറില്‍ നടന്ന കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ 134 സീറ്റുകളില്‍ വിജയിച്ചാണ് ആംആദ്മി ഭരണത്തിലെത്തിയത്. ഒന്നരപതിറ്റാണ്ട് നീണ്ട ബിജെപിയുടെ ആധിപത്യത്തിനായിരുന്നു അന്ത്യമായത്. ബിജെപിക്ക് 104 സീറ്റുമാത്രമായിരുന്നു ലഭിച്ചത്. കോണ്‍ഗ്രസ് ഒന്‍പത് സീറ്റിലേക്ക് ഒതുങ്ങി.