വയനാട്: തുടർച്ചയായി വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവൻ പൊലിയുന്നതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ശനിയാഴ്ച യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
പുലർച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താല്‍. അവശ്യസർവീസുകളെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇന്ന് രാവിലെ കുറുവ ദ്വീപില്‍ ആനയുടെ ആക്രമണത്തിന് ഇരയായ ഇക്കോ ടൂറിസം താത്കാലിക ജീവനക്കാരനായ പോള്‍ വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. പാക്കം വെള്ളച്ചാല്‍ സ്വദേശിയാണ്.
വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ പോളിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ നില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഒരാഴ്ച മുൻപാണ് മാനന്തവാടി പടമല സ്വദേശി അജീഷ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. കർണാടക വനത്തില്‍ നിന്നും ഇറങ്ങിയ ബേലൂർ മഖ്ന എന്ന മോഴയാനയാണ് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ വയനാട്ടില്‍ വൻ ജനരോഷം ഉയർന്നിരുന്നു.