കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്.ക്രിമിനല്‍ സ്വഭാവം മനസിലാക്കിയപ്പോഴാണ് കേസിലെ പ്രതിയായ അഭിലാഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്ന് ഇ.പി പ്രതികരിച്ചു.
ഇയാള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധമില്ല. സിപിഎം വിരുദ്ധ മനോഭാവമുള്ള ആളാണിത്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ചെറിയ വിരോധം ഉണ്ടെങ്കില്‍ പോലും കൊലപാതകം നടത്തുമെന്നും ഇപി പറഞ്ഞു.
കൊല്ലപ്പെട്ട സത്യനാഥ് സ്നേഹത്തോടെ വളര്‍ത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയാറെടുപ്പുകളോടെ നടത്തിയ കൊലപാതകമാണിതെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.
സിപിഎം ലോക്കല്‍ സെക്രട്ടറി പി.വി. സത്യനാഥനാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.
ഇയാളുടെ ശരീരത്തില്‍ മഴുകൊണ്ടുള്ള നാലിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം വ്യക്തിവിരോധം തീര്‍ക്കാനെന്ന് പ്രതി അഭിലാഷ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിച്ചാണ് കൊല നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.