സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലെ 5000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി-മൃഗസംരക്ഷണം-വ്യവസായം-സഹകരണം-മത്സ്യ വകുപ്പുകളെ ഏകോപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നെൽകൃഷി, പച്ചക്കറികൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നിവയ്ക്ക് പ്രാധാന്യം നൽകും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സഹകരണ ബാങ്കുകൾ, വോളന്റിയർ സേന, കാർഷിക വികസന സമിതികൾ, കർഷക സംഘടനകൾ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കും. ഗുണനിലവാരമുള്ള വിത്തുകളും തൈകളും കൃഷിവകുപ്പ് എത്തിച്ചുനൽകും.
മെയ് 25നും 30നുമിടയിൽ തരിശുഭൂമികളിൽ നടീൽ ഉത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ആവസാനത്തോടെ വിളവെടുക്കും. കോവിഡിനു ശേഷം ഉണ്ടാകാനിടയുള്ള ഉത്പാദന മുരടിപ്പ് പദ്ധതിയിലൂടെ തടയാനാകുമെന്നും മന്ത്രി പറഞ്ഞു. പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും പദ്ധതി ഏകോപിപ്പിക്കുന്നതിനുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധികളുടെ യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മേയർ കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.