പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം. ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് ഇന്ന് മുഖ്യമായും നടക്കുക.
തിങ്കളാഴ്ചയാണ് മകരവിളക്ക്. അന്നേദിവസം പുലര്‍ച്ചെ 2.46ന് ആണ് മകരസംക്രമം.
ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് സൂര്യൻ മാറുന്നതാണ് മകരസംക്രമം. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തേക്ക് തീര്‍ഥാടകരുടെ ഒഴുക്കാണ്. മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ നില്ക്കുന്ന ഭാഗങ്ങളിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്ചല്‍ ക്യൂ 50,000 ആയി കുറച്ചു. സന്നിധാനത്തും പുല്‍മേട്ടിലും പന്പയുടെ പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ തന്പടിച്ചിരിക്കുകയാണ്.
തീര്‍ഥാടകര്‍ക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. പമ്ബ മുതല്‍ പുല്ലുമേട് വരെയുള്ള പ്രദേശത്ത് ആയിരം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണവും പോലീസ് ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി ശനിയാഴ്ച ശബരിമലയില്‍ വന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.