കോഴിക്കോട് : നിപ സ്ഥിരീകരിക്കപ്പെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആദ്യം രോഗബാധയുണ്ടായ മരുതോങ്കരയില്‍നിന്ന് പിടികൂടിയ വവ്വാലുകളില്‍ വൈറസ് സാനിധ്യം കണ്ടെത്താനായിട്ടില്ല. സമീപ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ മൃഗങ്ങളുടെ സാമ്പിളെടുത്ത് പരിശോധന തുടരുകയാണ്.നിപ വ്യാപന ആശങ്ക അകലുകയാണെങ്കിലും രോഗ ഉറവിടത്തെക്കുറിച്ച് ആശങ്ക ഇപ്പോഴും അവശേഷിക്കുന്നു.
ഇത്തവണ നിപ ബാധിച്ച് ആദ്യം മരിച്ച മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദലിക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. മുഹമ്മദലിയുടെ വീട്ടുപരിസരത്തുനിന്നുള്പ്പെടെ 36 വവ്വാലുകളെ പിടികൂടി സാമ്പിളെടുത്ത് പരിശോധിച്ചെങ്കിലും ഒന്നിലും നിപ വൈറസ് സാനിധ്യം കണ്ടെത്താനായില്ല. കേന്ദ്രസര്‍ക്കാറിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം മൂന്ന് ദിവസമായി രോഗബാധിത പ്രദേശങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കുന്നുണ്ട്.
മുഹമ്മദലിക്ക് കാവിലുംപാറയിലെ കൃഷിയിടത്തില്നിന്നാകാം വൈറസ് ബാധിച്ചതെന്ന സംശയത്തില്‍ അവിടെനിന്ന് വവ്വാലുകളെ പിടികൂടി സാമ്പിള്‍ പരിശോനയ്ക്കയച്ചു. വവ്വാലുകള്ക്കുപുറമെ കാട്ടുപന്നി, പൂച്ച, നായ്ക്കള്‍ എന്നിവയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചുതുടങ്ങി. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസിലാണ് സാമ്പിള്‍ പരിശോധിക്കുക.
കോഴിക്കോട് നിപ ബാധയുണ്ടായ മുന്‍വര്‍ഷങ്ങളില്‍ വവ്വാലുകളില്‍ വൈറസ് സാനിധ്യം കണ്ടെത്തിയെങ്കിലും രോഗം മനുഷ്യരിലേക്ക് പകര്‍ന്നതെങ്ങനെയെന്ന് കണ്ടെത്താനായിരുന്നില്ല. രോഗപകര്‍ച്ചക്കുള്ള കാരണം വ്യക്തമായാലേ കാര്യക്ഷമമായി പ്രതിരോധിക്കാനാകു. ഇല്ലെങ്കില്‍ വരുംവര്‍ഷങ്ങളിലും നിപ ആശങ്കയായി തുടരും.