തൊടുപുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ വില്ക്കാൻ വെച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മ.രണ്ട് ദിവസം മുൻപാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ഫെയ്സ്ബുക്ക് പേജില്‍ 11കാരിയെ വില്‍ക്കാനുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം കേസായതോടെ പോസ്റ്റ് അപ്രത്യക്ഷമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ അക്കൗണ്ട് ഉപയോഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പോസ്റ്റിട്ടതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സ്വന്തം ഫോണ്‍ ഉപയോഗിച്ചാണ് പോസ്റ്റിട്ടതെന്നും പ്രതി സമ്മതിച്ചു. ഇവര്‍ക്ക് ആറ് മാസം പ്രായമായ കുഞ്ഞുള്ളതിനാല്‍ അറസ്റ്റ് ചെയ്യുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം പൊലീസ് തേടി. പെണ്‍കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും.
കഞ്ചാവ് വില്‍പ്പനയടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പിതാവ്. സംഭവത്തില്‍ നേരത്തെ പൊലീസ് പിതാവിനെ ചോദ്യം ചെയ്തിരുന്നു. ഇതിനെ കുറിച്ച് അറിയില്ലെന്നും തന്റെ ഫെയ്സ്ബുക്ക് മറ്റാരോ ഉപയോഗിച്ചിരുന്നു എന്നുമാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണ് വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് പോസ്റ്റിട്ടത്.