കൊച്ചി: വിദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജസ് കോളജ് ബുധനാഴ്ച തുറക്കും. വിദ്യാർഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചത്.
കോളജ് ഗേറ്റ് വൈകുന്നേരം ആറിന് അടയ്ക്കും. കോളജില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും കുറച്ചു ദിവസം കൂടി പോലീസ് സാന്നിധ്യം തുടരാനും യോഗത്തില്‍ തീരുമാനമായി. വിദ്യാർഥി സംഘടന പ്രതിനിധികള്‍ക്കു പുറമേ പോലീസ് ഉദ്യോഗസ്ഥരും മുതിർന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
വിദ്യാര്ഥിസംഘര്ഷത്തിനിടെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കു വെട്ടേറ്റിരുന്നു. മൂന്നാം വര്‍ഷ ചരിത്രവിഭാഗം വിദ്യാര്‍ഥി പി.എ. അബ്ദുള്‍ നാസറിനാണു (21) വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ടാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥിനി അശ്വതിക്കും (20) മര്‍ദനമേറ്റിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.20നായിരുന്നു സംഭവം. കോളജിലെ അറബിക് വിഭാഗം അസി. പ്രഫസര്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്.