കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാനുള്ള സിപിഎം നേതാവ് കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നീക്കത്തിന് തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയില്‍ യുജിസി നിലപാട് അറിയിച്ചത്.
ഇക്കാര്യം രേഖമൂലം നല്കാന് സിംഗിള്‍ ബെഞ്ച് യുജിസിക്ക് നിര്‍ദ്ദേശം നല്കി. നേരത്തെ കേസില്‍ യുജിസിയെ കക്ഷി ചേര്‍ത്ത ഹൈക്കോടതി, ചാന്‍സലറായ ഗവര്‍ണ്ണര്‍, വൈസ് ചാന്‍സലര്‍, സര്‍ക്കാര്‍ അടക്കമുള്ളവരില്‍ നിന്ന് വിശദീകരണവും തേടിയിരുന്നു.
നിയമനത്തിന് തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിന് പിഎച്ച്ഡിയും 8 വര്‍ഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നല്കിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരന് ജോസഫ് സ്കറിയയുടെ ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതേസമയം തനിക്ക് അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരന് ഡോ. ജോസഫ് സ്കറിയ മറ്റൊരു ഹര്‍ജി കൂടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സര്‍വകലാശാല കോടതിയില്‍ നിലപാടെടുത്തു. ഇക്കാര്യങ്ങള്‍ കോടതി പിന്നീട് പരിഗണിക്കും.