മൂവാറ്റുപുഴ : നഗര വികസനവുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ഇടപെടലുകളെ സ്വാഗതം ചെയ്ത് മാത്യു കുടൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിൽ നിന്നും മാസങ്ങൾക്കു മുമ്പ് ഭീമ ഹർജിയുമായി മുഖ്യമന്ത്രിയെയും തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും നേരിൽകണ്ട് മൂവാറ്റുപുഴ നഗര വികസനം വേഗത്തിൽ ആക്കുന്നതിനായി നിവേദനം നൽകിയിട്ട് നാളിതുവരെയായിട്ടും മുഖ്യമന്ത്രിയുടെയോ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയോ അവരുടെ ഓഫീസിന്റെ ഭാഗത്തുനിന്നും ഒരിടപെടലും ഉണ്ടാകാത്ത സാഹചര്യത്തിൽ അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ട മൂവാറ്റുപുഴയിലെ സിപിഎം പ്രാദേശിക നേതൃത്വം നേരിട്ട് നടത്തുന്ന ഇടപെടലുകളെ സ്വാഗതം ചെയ്യുകയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ. ഇതുതന്നെയാണ് നാളുകളായി ഞാൻ പറയുന്നതെന്നും, ഈ വൈകിയ വേളയിലെങ്കിലും യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് മുന്നോട്ടുവന്ന സിപിഎം നേതാക്കളെ എംഎൽഎ അഭിനന്ദിക്കുകയും ചെയ്തു.
മൂവാറ്റുപുഴ നഗര വികസനം ഇപ്പോൾ പൂർത്തീകരിക്കപ്പെടുമെന്ന് മനസ്സിലായപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാനായി ഇടതുപക്ഷം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പരിശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയും എന്നും എംഎൽഎ പറഞ്ഞു. ഈ കാലഘട്ടത്തിൽ നഗരവികസനവും മുറിക്കല്ല് ബൈപ്പാസ് അടക്കമുള്ള പദ്ധതികൾ വൈകിപ്പിക്കുന്നതിനായി കൂടെ കൂടെയുള്ള ഉദ്യോഗസ്ഥലം മാറ്റങ്ങൾ നടത്തുന്നവരും, വൈദ്യുതി വിതരണത്തിനായി ആർ എം യു യൂണിറ്റ് സ്ഥാപിക്കുന്ന സാഹചര്യത്തിൽ ഇത് തടസ്സപ്പെടുത്താൻ ശ്രമിച്ച് ഒബ്ജക്ഷൻ കൊടുത്തവരുമാണ് ഇന്ന് നഗര വികസനം വേഗത കുറവാണെന്ന് ആക്ഷേപം ഉന്നയിക്കുന്നത് എന്നത് ഏറെ പരിഹാസ്യമാണ്.
വകുപ്പുകളുടെ ഏകോപനം ഇല്ലായ്മയാണ് നഗരവികസനത്തിന് തടസ്സമായി നിൽക്കുന്നതെന്ന് കെ ആർ എഫ് ബി ഹൈക്കോടതിയിൽ പറഞ്ഞുവെന്ന വ്യാജ പ്രചരണത്തിനെതിരെ കെആർഎഫ് ബി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുറത്തുവിട്ടാണ് എംഎൽഎ പ്രതികരിച്ചത്. തെറ്റായ വാർത്തകൾ നൽകി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചും ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിൽ ആക്കിയും ഏത് വിധേനയും ഒളിഞ്ഞും തെളിഞ്ഞും മൂവാറ്റുപുഴ നഗര വികസനത്തെ അട്ടിമറിക്കാനാണ് ഈ കൂട്ടർ ശ്രമിക്കുന്നത്.
മാസ മാസങ്ങളിൽ എംഎൽഎയുടെ നേതൃത്വത്തിൽ നഗരവികസനവുമായി ബന്ധപ്പെട്ട അവലോഹന യോഗങ്ങൾ നടക്കുകയും അതിനെ തുടർന്നുള്ള കൃത്യമായ ഇടപെടലുകളും തീരുമാനങ്ങളും സമയാസമയങ്ങളിൽ കൈക്കൊള്ളുന്നതിന്റെയും ഭാഗമായിട്ടാണ് നഗരവികസനത്തിൽ നിലവിൽ ഉണ്ടാവുന്ന പുരോഗതികൾ ഉണ്ടായിരിക്കുന്നത്.
നിലവിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി ലൈനുകൾ ചാർജ് ചെയ്യുന്നത് സംബന്ധിച്ചുള്ള ഉണ്ടായിട്ടുള്ള സാങ്കേതികമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നും അവ പരിഹരിക്കപ്പെടുന്നതിനായി കെഎസ്ഇബി ബിഎസ്എൻഎൽ വകുപ്പുകളിലെ ഉന്നതസംഘങ്ങളുമായി കഴിഞ്ഞ ആഴ്ചകളിൽ തന്നെ ചർച്ച നടത്തിയതായും സമയാസമയങ്ങളിൽ അവ പരിഹരിക്കപ്പെടുമെന്നും എംഎൽഎ അറിയിച്ചു. നഗര വികസനത്തിന്റെ കാര്യത്തിൽ ജനങ്ങൾ ആശങ്ക പെടേണ്ടന്നും ആരൊക്കെ എതിർത്താലും നഗര വികസനം പൂർത്തീകരിക്കുമെന്നും എംഎൽഎ ഉറപ്പുനൽകി.
നഗര വികസനത്തിൽ ഇടപെടാൻ സിപിഎം നേതൃത്വം കാട്ടിയ മനസ്സ് സിപിഎമ്മിന്റെ മൂന്ന് കൗൺസിലർമാരും പ്രാദേശിക നേതാക്കന്മാരും അടക്കം ഉറപ്പു നൽകിയതിനെ തുടർന്ന് 2023 24 വർഷത്തെ ബജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തി തുക അനുവദിപ്പിച്ച EEC മാർക്കറ്റ് – പുളിഞ്ചോട് (ജനശക്തി) റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിൽ കൂടി കാട്ടണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നിർദേശിക്കപ്പെട്ട നാലു റോഡുകളിൽ ഒന്നാണ് ജനശക്തി റോഡ് മറ്റു മൂന്നു റോഡുകളുടെയും നിർമ്മാണ പ്രവർത്തനം അവസാനിച്ചിട്ടും ജനശക്തി റോഡിന്റേത് തുടങ്ങാൻ കഴിയാത്തത് ബന്ധപ്പെട്ട നേതാക്കന്മാർ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ്. ഈ റോഡ് നിർമ്മാണത്തിന് ആവശ്യമായ വീതിയെടുത്ത് നൽകാമെന്ന് ജനകീയ സമിതിയുടെ ഉറപ്പിന്മേലാണ് ജനശക്തി റോഡ് കൂടെ ബജറ്റ് പ്രൊപ്പോസലിൽ നഗര റോഡുകൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ സിപിഎം നേതാവും മുൻ ചെയർമാനുമായ പി എം ഇസ്മയിൽ, അവിടങ്ങളിൽ നിന്നുള്ള 2 ഇടതുപക്ഷ കൗൺസിലർമാരും പ്രാദേശിക സിപിഎം നേതൃത്വവും അടക്കമുള്ളവർ റോഡിന് ആവശ്യമായ വീതി എടുത്തു നൽകാമെന്ന വാക്ക് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ജനശക്തി റോഡിന്റെ നിർമ്മാണ പ്രവർത്തനം ഇന്നും ആരംഭിക്കാൻ സാധിക്കാത്തത്.
മൂവാറ്റുപുഴ നഗര വികസനം പൂർത്തിയാക്കുമ്പോൾ ആ ക്രെഡിറ്റ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും തനിക്ക് മുൻപേ ഇരുന്ന മൂന്ന് എംഎൽഎമാർ അവരവരുടെ കാലഘട്ടത്തിൽ നടത്തിയ ശ്രമങ്ങളെ ഒട്ടും കുറച്ചു കാണേണ്ടതല്ലെന്നും എംഎൽഎ പറഞ്ഞു.