കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ ആര്‍ബിഐ പരിശോധിക്കുന്നു.അര്‍ബന്‍ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇ ഡി റിപ്പോര്‍ട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന സഹകരണ ബാങ്കുകളുമായി അര്‍ബൻ ബാങ്കുകള്‍ക്ക് ബന്ധമുണ്ടോയെന്നും ആര്‍ബിഐ പരിശോധിക്കും.
അതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകേസില്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടിവി സുഭാഷ് ഐഎഎസിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. മുന്‍ കണ്ണൂര്‍ കലക്ടറായിരുന്ന സുഭാഷ് 2022 ഏപ്രിലിലാണ് സഹകരണ രജിസ്ട്രാര്‍ ആയി നിയമിതനായത്.
സഹകരണ വകുപ്പിലെ ഓഡിറ്റിങ്ങ് അടക്കമുള്ള കാര്യങ്ങളില്‍ രജിസ്ട്രാറില്‍ നിന്നും ഇഡി വിശദാംശങ്ങള്‍ തേടും. കേസുമായി ബന്ധപ്പെട്ട് മുകുന്ദപുരം ജോയിന്റ് രജിസ്ട്രാര്‍, തൃശൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
കരുവന്നൂരിലേത് ആസൂത്രിത തട്ടിപ്പാണെന്ന് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തട്ടിപ്പില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഇടനിലക്കാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്നും ഇഡി സൂചിപ്പിച്ചിരുന്നു. സഹകരണവകുപ്പും ക്രൈംബ്രാഞ്ചും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.