അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം ഐവര്‍കാല നടുവില്‍, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷന് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ആരോഗ്യ മന്ത്രിക്കടക്കം ഇവര്‍ പരാതി നല്കി.
ബുധനാഴ്ച വൈകിട്ടാണ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രേഷ്മയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പ്രസവിക്കാനുള്ള മരുന്ന് നല്കിയ ശേഷം ലേബര്റൂമില് പ്രവേശിപ്പിച്ചു. തുടര്‍ന്ന് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ വിവരമറിയിച്ചു. എന്നാല്‍ ഡോക്ടര്‍ അത് ചെവിക്കോണ്ടില്ല. അസ്വസ്ഥത കൂടിയപ്പോള്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടറോട് അപേക്ഷിച്ചതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ സമയം പരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ല.
രാവിലെ 11ന് കുട്ടിക്ക് അനക്കമില്ല എന്ന് രേഷ്മ നേഴ്സുമാരെ അറിയിച്ചു. ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം പുറത്തേക്ക് പോയി. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരികെയെത്തി. പുറത്ത് കാത്തിരുന്ന ബന്ധുക്കളോട് കുട്ടി മരിച്ചുവെന്നും മൃതദേഹ പരിശോധനയ്ക്കായി ഒരു പേപ്പര്‍ ഒപ്പിടാനും ഡോക്ടര്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. അപ്പോഴും കുട്ടിയെ രേഷ്മയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തിട്ടില്ല. പിന്നീടാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. നവജാതശിശു മരിക്കാന്‍ ഇടയായ സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനും പരാതി നല്‍കുമെന്ന് രേഷ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.
സ്കാനിങ് സമയത്ത് കുട്ടിക്ക് പ്രശ്നമില്ലായിരുന്നു എന്നും പുറത്തെടുത്തപ്പോള്‍ കുട്ടിയുടെ തലയില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതാണ് മരണ കാരണം.
അതേസമയം പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.