പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. ദത്തെടുക്കല്‍ നടപടികളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയ കേസാണെങ്കിലും സര്‍ക്കാര്‍ വാദം കൂടി പരിഗണിച്ചായിരിക്കും കോടതി തീരുമാനം.
കുഞ്ഞിന്റെ അവകാശവാദവുമായി അമ്മ എത്തിയ വിവരം സര്‍ക്കാര്‍ അഭിഭാഷകന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കില്‍ കേസില്‍ ഹൈക്കോടതിയെ സമീപിക്കാനും കുഞ്ഞിന്റെ അമ്മ അനുപമ ആലോചിക്കുന്നുണ്ട്.
ഒരു കുഞ്ഞിനെ ദത്തു നല്കിയാല് പൂര്‍ത്തീകരിക്കേണ്ട അവസാനവട്ട നടപടിക്രമങ്ങളാണ് ഇപ്പോള്‍ തിരുവനന്തപുരം കുടുംബകോടതിയില്‍ നടക്കുന്നത്. ഓഗസ്റ്റ് ഏഴിനാണു അനുപമയുടെ കുഞ്ഞിനെ താല്കാലികമായി ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ഇതിനു ശേഷം ശിശുക്ഷേമ സമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി തിരുവനന്തപുരം കുടുംബ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.
അതേസമയം, സംഭവത്തില്‍ ഷിജു ഖാനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിതാ ശിശുവികസന ഡയറക്ടര്‍. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് ഷിജു ഖാന്.
എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാന് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാല്‍ ഇപ്പോള്‍ ഒന്നു പറയാനില്ലെന്നും ഷിജു ഖാന് മാധ്യമങ്ങളോട് പ്രതികരിച്ചു. അനുപമയുടെ അച്ഛന് ജയചന്ദ്രനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാര്‍ട്ടിയില്‍ തരം താഴ്ത്താനുമാണ് സാധ്യത.
പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം. വ്യാജ രേഖകളുണ്ടാക്കി താന്‍ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികള്‍ മനപ്പൂര്‍വ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതില്‍ ഷിജു ഖാനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.