കോട്ടയം: മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരെ കയ്യേറ്റം ചെയ്തു. കോട്ടയം മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞിറങ്ങിയവരെ സിഐടിയു തൊഴിലാളികളാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. സംസ്ഥാനത്ത് ഇന്ന് മുത്തൂറ്റ് ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അതിക്രമമാണ് കോട്ടയത്തേത്.നേരത്തെ കൊച്ചിയിലും ഇടുക്കിയിലും സമാനമായ സംഭവം ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എറണാകുളത്തെ മുത്തൂറ്റ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് ആക്രമിച്ചത്. ഓഫീസിലെ റീജണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കെത്തിയ ഇവരെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും ആക്രമിച്ചത് സിഐടിയു പ്രവർത്തകരാണെന്നും ജീവനക്കാർ പൊലീസിൽ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇടുക്കി കട്ടപ്പനയിലെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ച് മാനേജരുടെ ദേഹത്ത് സിഐടിയു പ്രവർത്തകർ മീൻ വെള്ളമൊഴിക്കുകയായിരുന്നു. കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് മീൻ കഴുകിയ വെള്ളം ഒഴിച്ചെന്നാണ് പരാതി.