കൊല്ലം: പണം തരാതെ ലോട്ടറി ടിക്കറ്റ് നൽകില്ലെന്ന് പറഞ്ഞ കച്ചവടക്കാരനെ ബാര്‍ ജീവനക്കാരന് മർദ്ദിച്ച് കൊലപ്പെടുത്തി. ലോട്ടറി വിൽപ്പനക്കാരനായ തങ്കപ്പൻ പിള്ളയാണ് മരിച്ചത്. കൊലപാതകം നടത്തിയ കുണ്ടറ സ്വദേശി തോമസ് ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിലാണ് സംഭവം. വർഷങ്ങളായി ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ആളായിരുന്നു തങ്കപ്പൻപിള്ള. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി, തങ്കപ്പൻ പിള്ളയോട് ലോട്ടറി ടിക്കറ്റ് ചോദിച്ചു. എന്നാൽ, പണം ഇല്ലാത്തതിനാൽ ലോട്ടറി ടിക്കറ്റ് കൊടുക്കാൻ തങ്കപ്പൻ പിള്ള തയ്യാറായില്ല. ഇതിൽ കുപിതനായ തോമസ് തങ്കപ്പൻ പിള്ളയെ മർദ്ദിക്കുകയും തല കല്ലിലിടിപ്പിക്കുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തങ്കപ്പൻ പിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തോമസിനെ പിടികൂടുകയായിരുന്നു.


