ന്യൂഡല്‍ഹി: ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍പിളളയെ ഗോവ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. മിസോറാം ഗവർണർ സ്ഥാനത്ത് നിന്നും മാറ്റിയാണ് ഇപ്പോൾ ഗോവയിലേക്ക് നിയമിച്ചിരിക്കുന്നത്. ശ്രീധരന്‍പിളളയ്ക്ക് പകരം ഡോ ഹരിബാബു കമ്പപാട്ടിയെ ആണ് മിസോറാം ഗവര്‍ണറായി തിരഞ്ഞെടുത്തിരിക്കുന്നത്.
കര്‍ണാടകയിലെ പുതിയ ഗവര്‍ണറായി കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെലോട്ടിനെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ മാറ്റം. കാലാവധി പൂര്‍ത്തിയാക്കിയ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയ്ക്കു പുതിയ നിയമനം ഇല്ല. മദ്ധ്യപ്രദേശില്‍ ഗുജറാത്തില്‍നിന്നുള്ള പ്രമുഖ ബി ജെ പി നേതാവായ മംഗുഭായി ചഗന്‍ഭായിയെ ഗവര്‍ണറായി നിയമിച്ചു.
ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്രന് വിശ്വനാഥ് ആര്‍ലേക്കറെയും സത്യേന്ദ്ര നാരായണ്‍ ആര്യയെ ത്രിപുരയിലേക്കും രമേശ് ബയസിനെ ജാര്‍ഖണ്ഡിലേക്കും മാറ്റി. ഹിമാചല്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയെ ഹരിയാനയിലേക്കും മാറ്റി നിയമിച്ചു.


