കൊച്ചി: പമ്പിങ്ങ്ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ തുടിപ്പും താളവുംതെറ്റിയ ഏറ്റവും അപകടകരമായ അവസ്ഥയില്‍ നിന്നും ഹസ്സന് ബൈപ്പാസ് സര്‍ജറിയിലൂടെ തിരിച്ചു നടന്നത് പുതുജന്മത്തിലേക്ക്.
ആലപ്പുഴ ജില്ലയിലെ അരൂര്‍ സ്വദേശിയായ ഹസ്സനും കുടുംബത്തിനും ഓര്‍ക്കുമ്പോള്‍ ശ്വാസം നിലച്ചു പോകുന്ന ദിനരാത്രങ്ങളാണ് കടന്നു പോയത്. ഹൃദയത്തിന്റെ പമ്പിങ്ങ്ശേഷി കുറഞ്ഞ് 15 ശതമാനമെന്ന അപകടകരമായ സ്ഥിതി വിശേഷത്തിലെത്തിയതായി പരിശോധനയിലൂടെ അറിഞ്ഞ നിമിഷം മുതല്‍ ഹസ്സനും കുടുംബവും പ്രാര്‍ത്ഥനയിലായിരുന്നു. വിലപ്പെട്ട സ്വന്തം ജീവന്മരണത്തിന്റെ പടിവാതില്ക്കല് എത്തി നില്ക്കുന്ന നിമിഷത്തെ ഹസ്സന് നേരിട്ടത് വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്ത ഭയപ്പാടോടെയായിരുന്നു.
ഈ ദുരന്താനുഭവത്തെ അതിജീവിക്കാനുറച്ച് ഒട്ടേറെ ആശുപത്രികളില്‍ കയറിയിറങ്ങി. നിരവധി ഡോകടര്‍മാരെ കണ്ടു. എല്ലാവരും ഒരു കാര്യം വീട്ടുകാരോട് ഉറപ്പിച്ചു പറഞ്ഞു. ഹൃദയത്തിന്റെ പമ്പിംങ്ങ് ശേഷി തീരെ കുറഞ്ഞിരിക്കുന്നു. ഹൃദയധമനികളില്‍ 4 ബ്ലോക്കുകളുമുണ്ട്. ഇത് അതീവ ഗുരുതരനിലയിലുമാണ്. പരിഹാര ചികില്‍സ ബൈപ്പാസ് സര്‍ജറിയാണ്. പക്ഷേ, ഇത്തരമൊരു രോഗിയില്‍ ഹൃദയശസ്ത്രക്രിയ വലിയ വെല്ലുവിളിയാണ് എന്ന മറുപടിയുമായി പലരും കൈയ്യൊഴിഞ്ഞു.
ഈ നിരാശയിലിരിക്കുമ്പോഴാണ് പ്രശസ്ത്ര കാര്‍ഡിയാക് തൊറാസിക് സര്ജന് ഡോ: എം.കെ.മൂസക്കുഞ്ഞിയുടെ അടുക്കലേയ്ക്ക് കുടുംബാംഗങ്ങള്‍ ഹസ്സനെ കൊണ്ടുപോയത്. ആന്‍ജിയോഗ്രാം അടക്കമുള്ള രോഗനിര്ണയന ടെസ്റ്റുകള്‍ക്കും
വിശദമായ പരിശോധനകള്‍ക്കും ശേഷം ഹസ്സന്റെ ‘ഹൈറിസ്ക്ക് ബൈപ്പാസ് സര്‍ജറി’ നടത്താമെന്നും തനിക്ക് ഇതില്‍ ശുഭാപ്തി വിശ്വാസമാണുള്ളതെന്നും ഡോ.മുസക്കുഞ്ഞി ഉറപ്പുപറഞ്ഞതോടെയാണ് ഹസ്സന്റെയും കുടുംബാംഗങ്ങളുടേയും ശ്വാസം നേരെ വീണത്.
പിന്നീട് നടന്നത് വൈദ്യശാസ്ത്ര ചരിത്രത്തിലെ അപൂര്‍വ്വ നേട്ടമായഒരു ഹൃദയ ശസ്ത്രക്രിയയാണ്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അത്യപൂര്‍വ്വമായ ആ ബൈപ്പാസ് സര്‍ജറി.
മരണവക്കത്തെത്തി നിന്ന അമ്പതുവയസ്സുകാരനായ ഹസ്സനെ ഡോ.മൂസക്കുഞ്ഞി എന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന് മണിക്കൂറുകള്‍നീണ്ട സങ്കീര്‍ണ്ണമായ ഒരു മാരത്തോണ്‍ സര്‍ജറിയിലൂടെ 4 ബ്ലോക്കുകളുംനീക്കംചെയ്ത് തിരികെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവന്നപ്പോള്‍ വീര്‍പ്പുമുട്ടി നിന്ന വീട്ടുകാര്‍ക്ക് അത് അവിശ്വസനീയമായ സന്തോഷ വാര്‍ത്തയായിരുന്നു.
ഇത്തരമൊരു അത്യപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയതിനെക്കുറിച്ച് ഡോ.മൂസക്കുഞ്ഞിയുടെ അനുഭവ വിശദീകരണം ഇങ്ങനെ:ഹസ്സന് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വന്നാണ് ഹൃദയത്തിന്റെ ശക്തി സാധാരണ നിലയിലെ 60 ശതമാനത്തില്‍ നിന്നും 15 ശതമാനം പമ്പിംങ്ങ്പവ്വര് എന്ന ഗുരുതരനിലയിലേക്ക് താഴ്ന്നത്. ഇത് പെട്ടെന്നെങ്ങാനും 12 ശതമാനത്തിനും താഴെവന്നാല്‍ ജീവന് നിലനിര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയില്‍ എത്തുമായിരുന്നു. 15 ശതമാനം പമ്പിംങ്ങ് ശേഷി മാത്രമുള്ള അതീവഗുരുതര രോഗാവസ്ഥയുമായി ഹസ്സന് ഇത്രയും നാള് എങ്ങനെയാണ് അതിജീവിച്ചതെന്നത് അല്ഭുതമായിരുന്നുവെന്ന് ഡോ.മുസക്കുഞ്ഞി അഭിപ്രായപ്പെട്ടു. ഓപ്പറേഷനുശേഷം സുഖംപ്രാപിച്ച ഹസ്സന്റെ പമ്പിംങ്ങ് ശേഷി വരുംമാസങ്ങളില്‍ ഏറെകൂടാന് സാദ്ധ്യതയുണ്ടെന്നും ഡോക്ടര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അത്യപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന ഇത്തരം ഗുരുതരമായ കേസുകളില്‍ ബൈപ്പാസ് ഓപ്പറേഷന് വിജയകരമായി നടത്തുകയെന്നത് ഒരു സര്‍ജനെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണമാണ്. പലപ്പോഴും ഇത്തരം രോഗികള്‍ പൊതുവെ ആശുപത്രികളില്‍ എത്തിപ്പെടാറില്ല. ഇത്തരം കേസില്‍ രോഗികള്‍ മണിക്കൂറുകള്‍ക്കുള്ളിലോ ഏറിയാല്‍ ദിവസങ്ങള്‍ക്കുള്ളിലോ മരണപ്പെടുന്നതായാണ് കണ്ടു വരുന്നത്. എന്നാല്‍, ഹൃദയത്തിന്റെ പമ്പിംങ്ങ് നിരക്ക് കുറഞ്ഞ രോഗികളില്‍ ബൈപ്പാസ് സര്‍ജറി സുരക്ഷിതമായും വിജയകരമായും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് ‘ഹാര്‍ട്ട് ഫെയ്ലിയര്‍ ‘ എന്ന പ്രത്യേക സ്ഥിതിവിശേഷത്തെക്കുറിച്ച് നിരന്തരമായപഠനംനടത്തി വരുന്ന,കഴിഞ്ഞ 10 വര്‍ഷമായി ഗവേഷണ മനസ്സോടെ പ്രവര്‍ത്തിക്കുന്ന ഡോ.എം.കെ.മുസക്കുഞ്ഞി തന്റെ വിദഗ്ദഹസ്തത്താല് ഹസ്സന് എന്ന അമ്പതുകാരനിലൂടെ ഒരു പുതുചരിത്രമാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
ഹാര്ട്ട്പമ്പിംങ്ങ് കുറഞ്ഞ രോഗികളില്‍ വിദഗ്ദമായി നടത്തുന്നബൈപ്പാസ് സര്‍ജറി വഴി ആരോഗ്യംവീണ്ടെടുക്കാനും ആയുസ്സ് നീട്ടാനും കഴിയുമെന്നാണ് അടുത്ത കാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നടന്ന ഗവേഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.
പമ്പിങ്ങ് ശേഷികുറഞ്ഞ സ്പെഷ്യല്‍ കേസുകളില്‍ ഏകദേശം 200 ഓളം രോഗികളില്‍ ചെന്നൈയിലും കേരളത്തിലുമായി ഇതിനോടകം ബൈപ്പാസ് സര്‍ജറിനടത്തിയ വിജയാനുഭവം കൂടി ഡോ.മൂസക്കുഞ്ഞിക്ക് സ്വന്തമാണ്. ഇപ്പോഴത്തെ കേസില്‍ ഹസ്സന് എന്നരോഗിയുടെ ഹൃദയധമനികളിലെ നാലു ബ്ലോക്കുകള്‍ നീക്കം ചെയ്തുള്ള ബൈപ്പാസ് സര്‍ജറിയാണ് നടന്നതെന്നതും ശ്രദ്ധേയമാണ്. സങ്കീര്‍ണ്ണമായ ഇത്തരം ഹൃദ്രോഗത്തെ നേരിടുന്നതിനുള്ള അവബോധവും ജാഗ്രതയും സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ.മുസക്കുഞ്ഞി പറയുന്നു.
ഹാര്‍ട്ട് പമ്പിംങ്ങ് ശേഷി കുറയുന്ന അവസ്ഥാവിശേഷമുള്ളവരില് നെഞ്ചുവേദന, ശ്വാസതടസ്സം, കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥ,കാലുകളിലെ അസാധാരണമായനീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഭക്ഷണക്രമമില്ലായ്മ, ഹാര്‍ട്ട് അറ്റാക്ക്, സൈലന്റ് അറ്റാക്ക്, പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി എന്നീ കാരണങ്ങളാണ് ഹൃദയത്തിന്റെ പമ്പിംങ്ങ്ശേഷി കുറയാന്‍ ഇടയാക്കുന്നത്. എന്നാല്‍, ഭൂരിഭാഗം രോഗികളിലും ഹാര്‍ട്ട് അറ്റാക്ക് മുഖേന ഹൃദയപേശികള്‍ക്കുണ്ടാക്കുന്ന നാശമാണ് പ്രധാനകാരണം. ഇതുമൂലം രക്തചംക്രമണം കുറയുന്നതിനാല്‍ ഇത്തരം രോഗികളുടെ വൃക്ക, കരള്‍, ശ്വാസകോശം, മസ്തിഷ്കം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.
ഇന്ത്യയില്‍ ഏകദേശം ഒരു കോടിയിലധികം ജനങ്ങള്‍ ഗുരുതരമായ ഹാര്‍ട്ട് ഫെയ്ലിയര്‍ കേസുമായി ജീവിക്കുന്നുണ്ട്.പൊതുവെ ഇത്തരക്കാരുടെ ആയുസ്സ് 3 മുതല്‍ 6 വരെ മാസക്കാലയളവ് മാത്രമാണെന്നും 80 % പേരും ഇക്കാലയളവിനുള്ളില്‍ മരണപ്പെടുന്ന ദുരനുഭവമാണുള്ളതെന്നും ഡോ.മൂസക്കുഞ്ഞി വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിലാണ് ഹസ്സനിലൂടെ അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ വിജയമെന്നത് സംതൃപ്തിപകരുന്നതാണ്.
കൂടാതെ, ഹസ്സന്റെ ഇരട്ട സഹോദരന് കുറച്ചു നാള് മുമ്പ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. പിന്നാലെ ഹസ്സനും ഗുരുതരമായ ഹൃദയ തകരാര്‍ കണ്ടതോടെ വീട്ടുകാര്‍ ഭയപ്പെട്ടുപോയിരുന്നു. ഇങ്ങനെ ആശങ്കകളും വെല്ലുവിളികളും ഏറെ ഉണ്ടായിരുന്നഒരു കേസില്‍ ഹസ്സന്റെ ശസ്ത്രക്രിയ വിജയിച്ചതും അതില്‍ ഒരു കുടുംബത്തിന്റെ ആശ്വാസനിശ്വാസം കാണാന്‍ കഴിഞ്ഞതും കാല്‍നൂറ്റാണ്ട് പിന്നിട്ട സേവനജീവിതത്തിലെ സന്തോഷകരമായ അനുഭവമാണെന്നും യൂറോപ്പില്‍ ഏറ്റവുംകൂടുതല്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന ബെര്‍ലിനിലെ ജര്‍മ്മന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയാക് തൊറാസിക് ഗസ്റ്റ്സര്ജന് കൂടിയായ ഡോ.മൂസക്കുഞ്ഞി ആത്മസംതൃപ്തിയോടെ പറഞ്ഞു.