മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പഞ്ചായത്തായ പായിപ്ര ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അപാകതക്കും, വാക്സിന് വിതരണത്തിലെ രാഷ്ട്രീയ വല്‍ക്കരണത്തിനുമെതിരെ തൃക്കളത്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിപിഐ പ്രതിഷേധ സമരം നടത്തി.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗ്ഗമാണ് വാക്സിന് കുത്തിവെയ്പ്പും, പ്രതിരോധ പ്രവര്‍ത്തനങ്ങളും, കൊറോണയുടെ രണ്ടാം തരംഗം അവസാനിക്കുന്നു എന്നു പറയുമ്പോഴും പായിപ്ര പഞ്ചായത്തില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇന്നലെ മാത്രം 56-പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യ്തതും പായിപ്ര പഞ്ചായത്തിലാണ്.
പായിപ്ര ഗവണ്മെന്റ് യുപി സ്കൂളില്‍ എഫ് എല്‍ റ്റി സിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി നടത്തിയെങ്കിലും ആരംഭിക്കാനാവാത്തത് പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമായി. നിര്‍ദ്ധനരും സാധാരണക്കാരും തിങ്ങിപാര്‍ക്കുന്ന പഞ്ചായത്തില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുക്കാന്‍ കഴിയാത്ത അവസ്ഥയും സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ വേണ്ടത്ര പരിചയവും ഇല്ലാത്തക നൂറു കണക്കിനാളുകളാണ് പഞ്ചായത്തിലുള്ളത്. ഇതിനിടയിലാണ് വാക്സിന് വിതരണത്തിലെ രാഷ്ട്രീയവല്‍ക്കരണം കൂടി ആളുകൾ നേരിടേണ്ടി വരുന്നത്.
നിലവിൽ പഞ്ചായത്ത് ഭരണകക്ഷിയുടെ സ്വാധീനം ഉള്ളവർക്ക് മാത്രമാണ് വാക്സിന് നൽകുന്നത് എന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാത്രമല്ലാ രണ്ടു ദിവസമായി വാക്സിന് വിതരണം പായിപ്ര കൂടുബാരോഗ്യകേന്ദ്രത്തില് നടക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഐ ത്യക്കളത്തൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തില്‍ നില്‍പ്പ് സമരം നടത്തിയത്. സമരം സിപിഐ ലോക്കല്‍ സെക്രട്ടറി കെ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സി പി ഐ ബ്രാഞ്ച് സെക്രട്ടറി കെ.എസ് ദിനേശ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം സനു വേണുഗോപാല്‍, ബേസില്‍ ബേബി എന്നിവര്‍ സംസാരിച്ചു.