വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരക്കാര്‍ക്ക് എതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് വീണ്ടും കേസെടുത്തു. തുറമുഖ കവാടമായ മുല്ലൂരില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ പ്രദേശവാസിയും ഗര്‍ഭിണിയുമായ യുവതിയെ അസഭ്യം വിളിച്ച്, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് സമരക്കാര്‍ക്ക് എതിരെ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
മുല്ലൂര്‍ സ്വദേശിനി ഗോപികയുടെ പരാതിയിലാണ് കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്ക് എതിരെ വിഴിഞ്ഞം പൊലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുല്ലൂരിലെ തുറമുഖ കവാടത്തില്‍ വച്ച് വിഴിഞ്ഞം സമരത്തിനെതിരെ സംഘടിച്ച ജനകീയ സമിതി പ്രവര്‍ത്തകരെ സമരക്കാര്‍ ഓടിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീടിനുള്ളില്‍ നിന്ന് ഗോപിക മോബൈലില്‍ പകര്‍ത്തിയിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട വഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരില്‍ ചിലര്‍, ഗോപികയുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും അക്രമം ചിത്രീകരിക്കാന്‍ ശ്രമിച്ച ഗോപികയെ ആക്രമിക്കാനും ശ്രമിച്ചു.
എന്നാല്‍, ഗോപിക താന്‍ ഗര്‍ഭിണി ആണെന്നും ഉപദ്രവിക്കരുതെന്നും ഈ സമയം നിലവിളിച്ചു. ഇത് കേട്ട സമരക്കാര്‍ തന്നെയും ഗര്‍ഭസ്ഥ ശിശുവിനെയും അസഭ്യം വിളിക്കുകയും കല്ലെറിയും ചെയ്തെന്നും ഒഴിഞ്ഞ് മാറിയത് കൊണ്ട് മാത്രമാണ് തനിക്ക് കല്ലേറില്‍ പരിക്ക് ഏല്‍ക്കാതിരുന്നതെന്നും ഗോപിക പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഗോപികയുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ വധശ്രമം, കലാപം ഉണ്ടാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം വിളിക്കല്, വീടിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍, മുതലുകള്‍ നശിപ്പിക്കല്‍ ഉള്‍പ്പടെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് വിഴിഞ്ഞം പൊലീസ് സമരക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഗോപിക പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു.