ഭൂമി തട്ടിപ്പ് കേസിലും മോന്സന് മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട് ബീനച്ചി എസ്റ്റേറ്റില്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് 1.72 കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പാല സ്വദേശി രാജീവ് ശ്രീധരനില്‍ നിന്നാണ് ഇയാള്‍ 1.72 കോടി രൂപ തട്ടിയെടുത്തത്.
ആദ്യം 26 ലക്ഷം രൂപയാണ് മോന്സണ് വാങ്ങിയതെന്ന് രാജീവ് ശ്രീധരന് പറയുന്നു. ഇത് പല തവണയായി വാങ്ങിയതാണ്. പിന്നീട് ഡല്‍ഹിയിലെ ആവശ്യത്തിനായി വീണ്ടും പണം വാങ്ങി. വീണ്ടും പല ആവശ്യങ്ങള്‍ പറഞ്ഞ് പലതവണ പണം തട്ടി. ആദ്യം നല്കിയ 26 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ വീണ്ടും പണം നല്കി എന്നും രാജീവ് ശ്രീധരന് പറയുന്നു.
ബീനാച്ചി എസ്റ്റേസ്റ്റിലെ ഭൂമി പാട്ടത്തിനെടുത്ത് നല്‍കാമെന്നവകാശപ്പെട്ടാണ് മോന്സണ് പണം തട്ടിയത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയായിരുന്നു ഇത്. കേരള സര്‍ക്കാരുമായി പലതവണ നിയമയുദ്ധം നടന്നിട്ടുള്ള സ്ഥലമാണ് ഇത്. അടുത്തിടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇത് കേരളത്തിനു വിട്ടു നല്‍കിയത്.
ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോന്സണ് മാവുങ്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകീട്ടോടെയാണ് മോന്‍സണെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയില്‍ ലഭിച്ചത് മൂന്ന് ദിവസത്തേക്കാണ്. കസ്റ്റഡി അവസാനിക്കുന്നതിന് മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
മോന്‍സണിസന്റെ ബാങ്ക് ഇടപാടുകള്‍ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം. വ്യാജ പുരാവസ്തുക്കള്‍ക്ക് എങ്ങിനെ ഇയാള്‍ രേഖകള്‍ ഉണ്ടാക്കിയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷം കൂടുതല്‍ പേരെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
ഇന്നലെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്സണ് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സണിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി. അതിനു ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് എറണാകുളം സിജെഎം കോടതി നിരീക്ഷിച്ചു. ജ്യാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എറണാകുളം കോടതിയുടെ വിലയിരുത്തല്‍. പരാതിക്കാരെ ചതിക്കുക എന്ന ലക്ഷ്യം മോന്സനുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചു.


