ന്യൂഡല്‍ഹി: ജയിലില്‍ ടി വി വേണമെന്ന് ആവശ്യപ്പെട്ട് ബി എസ് പി നേതാവ് മുഖ്ത്തര്‍ അന്‍സാരി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തനിക്ക് വാര്‍ത്തകള്‍ അറിയുന്നതിനു വേണ്ടി തൻ്റെ സെല്ലില്‍ ടി വി അനുവദിക്കണം എന്നാണ് അന്‍സാരി കോടതിയില്‍ ആവശ്യപ്പെത്.
വ്യാജരേഖ ചമച്ച കുറ്റത്തിന് ജയിലില്‍ കഴിയുന്ന മുന്‍ അധോലോകനേതാവ് കൂടിയായ അന്‍സാരിയെ ബരാബാങ്കി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പോൾ ആയിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. ടി വി കൂടാതെ നടുവ് വേദനയുടെ ചികിത്സയ്ക്കായി ഫിസിയോതെറാപ്പിസ്റ്റിൻ്റെ സേവനവും അന്‍സാരി ആവശ്യപെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തുള്ള എല്ലാ ജയിലുകളിലും പുറത്തെ വാര്‍ത്തകള്‍ അറിയുന്നതിനു വേണ്ടി ടി വി നല്‍കിയിട്ടുണ്ടെന്നും തനിക്ക് മാത്രം സൗകര്യം ലഭിക്കുന്നില്ലെന്നും അന്‍സാരി കോടതിയെ അറിയിച്ചു. കടുത്ത നടുവേദനയുള്ളതിനാല്‍ എല്ലാ ദിവസവും ഫിസിയോതെറാപിസ്റ്റിൻ്റെ സേവനം ജയിലില്‍ ലഭ്യമാക്കാന്‍ അനുവദിക്കണമെന്നും അന്‍സാരി പറഞ്ഞു. അതേസമയം അന്‍സാരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി ജൂലായ് 5 വരെ നീട്ടി.
എന്നാല്‍ അന്‍സാരി ടി വി ആവശ്യപ്പെടുകയല്ല മറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നോട് കാണിക്കുന്ന വിവേചനം കോടതിക്കു മുന്നില്‍ കൊണ്ടു വരികയാണ് ചെയ്തതെന്ന് അന്‍സാരിയുടെ അഭിഭാഷകന് മാദ്ധ്യമങ്ങളോട് പറഞ്ഞു.