ആലപ്പുഴയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പ സമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടു പോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുന്‍പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.
”അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. മുദ്രാവാക്യം വിളിക്കുമ്പോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു. എന്‍ആര്‍സി സമരത്തില്‍ ഇതിനു മുന്‍പും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്.”- ഇതായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരനാണ്. ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും കൊച്ചി കമ്മീഷനര്‍ സിഎച്ച് നാഗരാജു പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തില്‍ എത്തിയെന്നത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ 20 പേരെയാണ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്തു. പ്രകടനത്തില്‍ കുട്ടിയെ ചുമലിലേറ്റി നടന്ന അന്‍സാര്‍ നജീബിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.