ആലപ്പുഴ വെള്ളക്കിണറില്‍ ഓ.ബി.സി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യത്തില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ബൈക്കും പോലീസ് കണ്ടെത്തി. ഇവരുടെ ബൈക്കുകളില്‍ പൊലീസ് രക്തക്കറ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികള്‍ രക്ഷപ്പെട്ടു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളക്കിണര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആക്രമണത്തില്‍ ചൂണ്ട് മുറിഞ്ഞ് മാറിയെന്നും കീഴ്താടി തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ആഴത്തില്‍ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. രഞ്ജിത്തിന്റെ കൊലപാതകത്തിന് താലേന്ന് രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം, ആലപ്പുഴ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22 വരെ നീട്ടി. 22ാം തീയതി രാവിലെ ആറുവരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 18ാം തീയതി വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നു.
തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ടായിരുന്നു.