പെരുമ്പാവൂർ: പ്രമുഖ യുവവ്യവസായിയും നിറപറ ഗ്രൂപ്പ് വൈസ് ചെയർമാനുമായ ബിജു കർണ്ണനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്ത്രീയെയും കാമുകനെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജു കർണ്ണന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികൾ പരിചയപ്പെട്ട് ഒത്തുകൂടി ഇത് ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. 50 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
കേസിന്റെ മുഖ്യ ആസൂത്രക ഇവരെന്നാണ് സീമ മൊഴി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് ഇത് ക്യാമറയിൽ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തലാണ് ഇവരുടെ രീതി. ഇത്തരത്തിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിയിട്ടുളളതായും സൂചനയുണ്ട്. ഇതിനായി ചില സിനിമാനടിമാരെയും ഇക്കൂട്ടർ ഉപയോഗിച്ച് വരുന്നുണ്ട്. സീമയുടെ കൂട്ടുപ്രതിയായ പാലക്കാട് സ്വദേശിനിയും എറണാകുളത്ത് താമസിക്കുന്നതുമായ മറ്റൊരു യുവതിയെയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നുണ്ട്. പെരുമ്പാവൂരിൽ അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി. ഭീഷണിപ്പെടുത്തി പണം തട്ടൽ, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാർക്കെതിരായ ആക്രമണം തുടങ്ങിയ കേസുകൾ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.