ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി നേതാവും എംപിയുമായ നമ നാഗേശ്വര റാവുവിൻ്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് റെയ്ഡ് നടത്തിയത്. 1,064 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.
ഹൈദരാബാദിലെ ആറിടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. റാഞ്ചി എക്സ്പ്രസ് വേ ലിമിറ്റഡ് കമ്പനി എന്ന ബിസിനസ് സ്ഥാപനം നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട് 2019ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഇഡി അന്വേഷണം. 2012ൽ നടന്ന തട്ടിപ്പിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങിയതോടെ റാഞ്ചി എക്സ്പ്രസ് വേ ലിമിറ്റഡ്, മധുകോൺ ഗ്രൂപ്പ്, ചില ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും കേസ് രജിസ്ററർ ചെയ്തിരുന്നു.


