ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ ഫൗസിയ ഹസൻ്റെ മൊഴിപ്പകർപ്പും വിശദാംശങ്ങളും പുറത്ത്. മറിയം റഷീദ ചാരക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡിയിൽ എടുത്തതെന്ന് ഫൗസിയ ഹസൻ പറഞ്ഞു. ബെംഗളുരുവിൽ പഠിക്കുന്ന മകളെ തൻ്റെ മുന്നിലിട്ട് പീഡിപ്പിക്കുമെന്ന് ഐബി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി ഫൗസിയ പറഞ്ഞു.
ഫൗസിയയെ ബംഗളുരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ചു. ഐബി പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് അതിക്രൂര പീഡനമാണെന്ന് ഫൗസിയ ഹസൻ പറഞ്ഞു. ഐബിയിലെ ഉദ്യോഗസ്ഥർക്ക് ബംഗളൂരുവിൽ നിന്ന് മകളെ തിരുവനന്തപുരത്ത് എത്തിക്കുക എന്നത് എളുപ്പമായതുകൊണ്ട് ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്ന് ഫൗസിയ പറഞ്ഞു. കടുത്ത സമ്മർദ്ദത്തിലൂടെ വീഡിയോ ക്യാമറയ്ക്ക് മുന്നിൽ ഐബി തൻ്റെ മൊഴി രേഖപ്പെടുത്തിയതെന്നും അവർ പറഞ്ഞു.
ഇന്ത്യൻ പൗരർമാരായ ചിലർക്ക് താൻ പണം നൽകിയെന്നും പകരം ഐഎസ്ആർഒ രഹസ്യങ്ങൾ കൈക്കലാക്കിയതായും മൊഴി എഴുതി വാങ്ങിയെന്നും ഫൗസിയ പറഞ്ഞു. താൻ കടന്നുപോയ ക്രൂര പീഡനങ്ങളും ഫൗസിയ ഹസൻ അക്കമിട്ട് നിരത്തുന്നുണ്ട്. മുതിർന്ന അഭിഭാഷകൻ അഡ്വ.പ്രസാദ് ഗാന്ധി മുഖേന മൊഴി കോടതിയിലും സിബിഐക്കും സമർപ്പിക്കുമെന്നും അവർ പറഞ്ഞു.


