തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്കുള്ള സ്പിരിറ്റ് മുന്‍പും മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതികള്‍. കമ്പനിയിലെ ജീവനക്കാരനായ അരുണിന് നാലു തവണയായി 25 ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടുണ്ടെന്നും ഡ്രൈവര്‍മാര്‍ മൊഴി നല്കി.
എറണാകുളത്തെ അസോസിയേറ്റ് ട്രാന്‍സ്പോര്‍ട്സ് എന്ന കമ്പനിക്കാണ് ജൂണ്‍വരെ 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് കൊണ്ടുവരാനുള്ള കരാര്‍ ഉണ്ടായിരുന്നത്. സമാനമായ രീതിയില്‍ ഇതിനു മുന്‍പ് പല പ്രാവശ്യം ചെയ്തിട്ടുള്ളതായി ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ പൊലീസിനോടു സമ്മതിച്ചു. ഇ ലോക്കില്‍ തൊടാതെ ടാങ്കറിന്റെ മുകളില്‍ ഹോളുണ്ടാക്കി ട്യൂബിട്ട് സ്പിരിറ്റ് ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍.
ഉന്നത ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ അരുണിന് ഇത്ര വലിയ തട്ടിപ്പ് നടത്താനാകില്ലെന്നാണ് നിഗമനം. പ്രതി അരൂണ്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. കൂടുതല്‍ തെളിവു ലഭിച്ചശേഷമേ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അറസ്റ്റ് എത്തുകയുള്ളു. പ്രതിചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.
ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരുടെ ചേരിതിരിവാണ് മോഷണ വിവരം ചോരാന്‍ കാരണമെന്ന് സംശയിക്കുന്നു. വിവരം കിട്ടിയതോടെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം ടാങ്കറുകളെ പിന്തുടര്‍ന്നെത്തിയാണ് സ്പിരിറ്റ് വിറ്റുകിട്ടിയ പണമടക്കം പിടിച്ചെടുത്തത്.
നിലവില്‍ പുളിക്കീഴ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഒരു മാസം പത്ത് മുതല്‍ പതിനഞ്ച് ലോഡ് വരെ സ്പിരിറ്റാണ് ജവാന് റം നിര്‍മിക്കാനായി പുളിക്കീഴിലെ ഡിസ്റ്റിലറിയിലേക്ക് എത്തിയിരുന്നത്.


