കൊച്ചി: സ്വന്തം സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതിനല്‍കി. ഉടനടി നടപടികള്‍ കൈക്കൊള്ളാനും ആരോഗ്യ വകുപ്പധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്കി.
ഏഴ് മാസം പ്രായമായ (32 ആഴ്ചയിലേറെ) ഗര്‍ഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനൊപ്പം, സാമൂഹ്യവും വൈദ്യശാസ്ത്രപരവുമായ സങ്കീര്‍ണതകളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന് ഗര്‍ഭഛിദ്രത്തിന് ഉത്തരവിട്ടത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയിലാണ് നടപടി.
കുഞ്ഞ് ജനിച്ചാല്‍ അതു സാമൂഹ്യമായ സങ്കീര്‍ണതകള്‍ക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി. ഗര്‍ഭഛിദ്രത്തിനു നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്കി.
ഗര്‍ഭധാരണം തുടരുന്നത് പെണ്‍കുട്ടിയുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പരിക്കേല്‍പ്പിക്കുമെന്നും കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണത്തിന്റെ സങ്കീര്‍ണതകള്‍ ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
‘വസ്തുത കണക്കിലെടുക്കുമ്പോള്‍, കുട്ടി ജനിച്ചത് സ്വന്തം സഹോദരനില്‍ നിന്നാണ്. വിവിധ സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍, ഗര്‍ഭം അലസിപ്പിക്കാന്‍ ഹരജിക്കാരന് ആവശ്യപ്പെടുന്നതുപ്രകാരം അനുമതി അനിവാര്യമാണ്’, കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഒരു കാലതാമസവും വരാതെ ഗര്‍ഭഛിദ്രത്തിന് ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നാണ് ആരോഗ്യ വകുപ്പധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്.


