ബംഗളൂരു: മുതിര്‍ന്ന തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളുരുവിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയന്തി കന്നഡത്തില്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ ദേവത എന്നാണ്. കന്നഡ,തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
1945ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ ജനിച്ച ജയന്തി 1960 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ കന്നഡ സിനിമാലോകത്തെ പ്രധാന നായികമാരില്‍ ഒരാളായിരുന്നു. 1963ല്‍ പുറത്തിറങ്ങിയ വൈ.ആര്. സ്വാമിയുടെ ‘ജീനു ഗൂഡു’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എന്‍.ടി രാമറാവു, എം ജി ആര്, രാജ് കുമാര്‍, രജനീകാന്ത്, ജെമിനി ഗണേശന് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ‘അഭിനയത്തിൻ്റെ ദേവത’ എന്നാണ് കന്നഡയില്‍ ജയന്തി അറിയപ്പെട്ടിരുന്നത്.
പാലാട്ട് കോമന്, കാട്ടുപ്പൂക്കള്‍, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗര്‍ണമി, വിലക്കപ്പെട്ട കനി എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 7 തവണ മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിൻ്റെ പുരസ്കാരവും രണ്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരവും നേടിയിട്ടുണ്ട്. മരണത്തില്‍ ബിഎസ് യെദ്യൂരപ്പ അടക്കമുള്ള പ്രമുഖര്‍ അനുശോചനമറിയിച്ചു.പുരസ്കാരവും നേടിയിട്ടുണ്ട്.