ന്യൂഡല്‍ഹി: ഭക്ഷണത്തിനുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21ാം അനുഛേദം ഉറപ്പു നല്കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ഉള്‍പ്പെടുമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എം.ആര് ഷാ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ റേഷന്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കാതിരിക്കാന്‍ പാടില്ല. റേഷൻ കാർഡ് കൈവശമില്ലാത്ത നിരവധി തൊഴിലാളികളുണ്ട്. എല്ലാവര്ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് എല്ലാ സംസ്ഥാനങ്ങളുടേയും സര്‍ക്കാറുകളുടേയും ബാധ്യതയാണ്. ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’പദ്ധതി എല്ലാ സംസ്ഥാനങ്ങളും ജൂലൈ 31നകം പൂര്‍ണമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ റേഷന്‍ അര്‍ഹതയുള്ള കാര്‍ഡുടമകള്‍ക്ക് രാജ്യത്തെവിടെനിന്നും റേഷന്‍ ലഭിക്കുന്നതാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി.
മനുഷ്യരുടെ മൗലിക അവകാശമാണ് ഭക്ഷണവും വിദ്യാഭ്യാസവും ഇവ രണ്ടും ഇല്ലാത്തതാണ് ഇപ്പോഴത്തെ പല മനുഷ്യരുടെയും പ്രെശ്നം. അതുകൊണ്ട് അവരോടുള്ള കടമയില്‍നിന്ന് സര്‍ക്കാറുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. കോവിഡ് മഹാമാരി അവസാനിക്കുന്നതുവരെ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം നല്കാന് സമൂഹ അടുക്കള നടത്തണമെന്നും സുപ്രീംകോടതി അറിയിച്ചു.
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിൻ്റെ ഇവരോടുള്ള സമീപനം മാപ്പര്‍ഹിക്കാത്തതാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള ഓൺലൈൻ പോര്‍ട്ടല്‍ ജൂലൈ 31 ഓടെ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാക്കണം. അവരോട് അവഗണന കാണിക്കുന്നതിൻ്റെ തെളിവാണ് പോര്‍ട്ടല്‍ തുടങ്ങാനുള്ള കാലതാമസം സുപ്രീംകോടതി കുറ്റപ്പെടുത്തി.