പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ് അന്വേഷിക്കാന്‍ പുതിയ സംഘം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന് ഉത്തരവിട്ടു. അതേ സമയം കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ റംസിയ എന്ന വാട്ട്സാപ്പ് കൂട്ടായ്മ ഇന്ന് ലോംഗ് മാര്‍ച്ച് നടത്തും.
റംസിയുമായി പത്ത് വര്‍ഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് ഉറപ്പിച്ചിരുന്നു. ഹാരിസിന്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടി ഇതിനിടെ ഇയാളില്‍ നിന്നും ഗര്‍ഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു. എന്നാല്‍ സമീപ കാലത്ത് മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധനത്തില്‍ പിന്മാറുകയും യുവതിയെ അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി റംസി ഈ മാസം മൂന്നാം തീയതിയാണ് ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. പ്രതി റിമാന്‍ഡിലാണ്. ഹാരിസ് വിവാഹത്തില്‍ നിന്നു പിന്മാറിയത് കുടുംബത്തിന്റെ കൂടെ പ്രേരണയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം മുതല്‍ ആരോപിക്കുന്നുണ്ട്.
കൊട്ടിയം, കണ്ണനെല്ലൂര്‍ സിഐമാരുടെ നേത്യത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍കൗണ്‍സില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിയും നല്കി. ഇതേ തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപി അഭിലാഷിന് കൈമാറിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹാരിസിന്റെ അമ്മയുടെയും, സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിന്റെ അപേക്ഷ അടുത്ത ആഴ്ച്ച കോടതി പരിഗണിക്കും. സീരിയല്‍ നടിയുടെ മൊഴി അന്വഷണ സംഘം നേരത്തെ എടുത്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റംസി ഹാരിസിനേയും ഹാരിസിന്റെ മാതാവിനേയും വിളിച്ചിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ഹാരിസും കുടുംബവും തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്ന് റംസി പറയുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. ഹാരിസ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചാണ് റംസിയെ ഗര്‍ഭഛിദ്രത്തിന് കൊണ്ടുപോയതെന്നും തെളിഞ്ഞിട്ടുണ്ട്. ഹാരിസ് പൊലീസിന്റെ പിടിയിലാണ്.
റംസി അവസാനമായി ഹാരിസിയേും മാതാവിനേയും വിളിച്ച ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ ക്യാംപെയിന് തുടങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് 9 അംഗ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാന്‍ നിയോഗിച്ചു. ഇനി കേസ് ജില്ലാ ക്രൈബ്രാഞ്ച് ആകും അന്വേഷിക്കുക.