സ്വര്‍ണ്ണക്കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ശിവശങ്കറിനെ ഒഴിവാക്കിയത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ പുറത്താക്കിയ ഐ.ടി വകുപ്പിലെ ഉന്നതന് അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. രാജ്യദ്രോഹികള്‍ക്കു വേണ്ടി അരുണ്‍ ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവം അതീവ ഗൗരവകരമാണ്. ശിവശങ്കര്‍,അരുണ്‍ ബാലചന്ദ്രര്‍, ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഐ.ടി വകുപ്പിലെ മുഴുവന്‍ അനധികൃത നിയമനങ്ങളും നടത്തുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പില്‍ കോടികളുടെ കൊള്ളയാണ് നടക്കുന്നത്. ജൂണ്‍, ജൂലായ് മാസങ്ങളില്‍ നിരവധി താത്ക്കാലിക നിയമനങ്ങളാണ് സ്ഥിരമാക്കിയത്. ഐ.ടി വകുപ്പില്‍ സിപിഎമ്മിന്റെ ആളുകളായ 50 ഓളം പേരെയാണ് താത്ക്കാലികമായി നിയമിച്ചത്. യു.എ.ഇ കോണ്‍സുലേറ്റില്‍ 70,000 രൂപ ശബളം വാങ്ങിയിരുന്ന സ്വപ്നയ്ക്ക് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തോളമായിരുന്നു ശമ്പളം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ കാര്‍ഗോ ഹാന്‍ഡലിംഗ് നടത്തുന്ന കെഎസ്ഐഇയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. വ്യവസായ മന്ത്രിയുടെ നിയന്ത്രണത്തിലുള്ള കെഎസ്ഇഐയോട് കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും 48 മണിക്കൂര്‍ കഴിഞ്ഞാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇ.പി ജയരാജനാണ് ഇതിനു പിന്നില്‍. കൊവിഡ് വ്യാപനത്തിന്റെ കാലത്ത് സമരം ചെയ്യാന്‍ ബിജെപിക്ക് താത്പര്യമില്ല. എത്രയും വേഗം മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണമെന്നും സുരേന്ദ്രന് ഉദിഘാടന പ്രസംഗത്തില്‍ പറഞ്ഞു.