യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ വാർവിക്ക് ആൻഡ് ലിമിങ്ടൻ മലയാളി അസോസിയേഷൻ 106 പോയിന്റ് നേടി ഒന്നാം സ്ഥാനവും, ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ 82 പോയിന്റ് നേടി രണ്ടാം സ്ഥാനവും, മലയാളി അസോസിയേഷൻ ഓഫ് പോർട്ട്സ്മൗത്ത് 39 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ദേശീയ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാർ നായർ സ്വാഗതവും നാഷണൽ ജോയിന്റ് സെക്രട്ടറിയും സ്പോർട്ട്സ് കോർഡിനേറ്ററുമായ റെയ്മോൾ നിധിരി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗ്ഗീസ് ഡാനിയേൽ, സ്മിതാ തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ കായികമേളയിലെ മുൻ വ്യക്തിഗത ചാമ്പ്യന്മാർ ദീപശിഖയേന്തി നയിച്ച കായികതാരങ്ങളുടെ മാർച്ച്പാസ്റ്റായിരുന്നു ചടങ്ങിലെ മുഖ്യാകർഷണം. യുക്മ ദേശീയ ബാനറിന് പിന്നിൽ ദേശീയ ഭാരവാഹികളും വിവിധ റീജിയനുകളുടെ ബാനറിന് പിന്നിൽ റീജിയണൽ ഭാരവാഹികളും കായികതാരങ്ങളും അണിനിരന്നത് വർണ്ണാഭമായ കാഴ്ചയായിരുന്നു. ചടങ്ങിന് മോടികൂട്ടുവാൻ ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു. യുക്മ മുൻ ദേശീയ അധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ അടിയന്തിര ഘട്ടങ്ങളിൽ ഇടപെട്ടുകൊണ്ട് തന്നെ വിപുലമായ മെഡിക്കൽ ടീമും ഫീൽഡിൽ സന്നിഹിതരായിരുന്നു.
ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണൽ കായികമേളകളിൽ യുക്മയുടെ വിവിധ റീജിയണുകളിൽ നിന്ന് ലഭിച്ചത് വൻപിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡന്റ് എബി സെബാസ്റ്റിയൻ പറഞ്ഞു. ഏകദേശം നാലായിരത്തോളം കായികതാരങ്ങളാണ് ഏഴു റീജിയണുകളിൽ നടന്ന കായികമേളയിൽ മാറ്റുരച്ചത്. റീജിയനുകളിൽ നിന്ന് വിജയിച്ചു കയറിയ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാണ് ദേശീയ കായികമേളയിൽ പങ്കെടുത്തത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, അഡൽറ്റ്സ്, സീനിയർ അഡൽറ്റ്സ്, സൂപ്പർ സീനിയർ എന്നിങ്ങനെ സ്ത്രീ പുരുഷ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും, മെഡലുകളും, ട്രോഫികളും വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സമ്മാനിച്ചു. ദേശീയ റീജിയണൽ ഭാരവാഹികൾ ഉൾപ്പെടെ വിവിധ അസോസിയേഷനുകളിൽ നിന്നെത്തിയ അൻപതോളം വോളന്റിയർമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.


