മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് സ്വദേശി ജംഷീറാണ് (40) മരിച്ചത്. റബർ തോട്ടം പാട്ടത്തിനെടുത്ത ജംഷീർ മണലിയംപാടം ഭാഗത്ത് പുലർച്ചെ ടാപ്പിംഗ് നടത്തുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കാലിന് പരുക്കേൽക്കുകയും കൂടാതെ ശ്വാസതടസമുണ്ടാകുകയും ചെയ്തിരുന്നു. ആദ്യം കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ജംഷീറിന്റെ ആരോഗ്യനില ഗുരുതരമാകുകയും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അതേസമയം, ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ജനവാസമേഖലകളിലേക്ക് ആനകൾ ഇറങ്ങി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിയ DFO യ്ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.


