കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഐഎം പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ് പ്രവർത്തകൻ പാണ്ട്യാലമുക്കിലെ റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിലാണ് മൂന്ന് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയത്. തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്ത്, ഷൈജു, ഷഫീഖ് പി കെ എന്നീ സിപിഐഎം പ്രവർത്തകരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. 2015 നവംബർ 23നാണ് കേസൻ ആസ്പദമായ സംഭവം നടന്നത് . കൊഴൂർ എന്ന സ്ഥലത്ത് വെച്ച് ബസ്സിന്റെ ക്ലീനർ ആയിരുന്ന റൈജേഷിനെ ദേഹമാസകലം വെട്ടിപ്പരിക്കൽപ്പിക്കുകയും കൈപ്പത്തി വെട്ടി മാറ്റുകയുമായിരുന്നു. ടെൻഷൻ ശ്രീജിത്ത് ആർഎസ്എസ് പ്രവർത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.
കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ടെൻഷൻ ശ്രീജിത്തിന് 14 വർഷം കഠിന തടവും 125000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഷഫീഖിനും ഷൈജുവിനും എട്ടുവർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ശ്രീജിത്ത് ഒരു വർഷവും മൂന്നുമാസവും തടവ് ശിക്ഷ അനുഭവിക്കണം. മറ്റ് രണ്ട് പേർ പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസവും തടവ് ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധി.


