കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ നയപ്രഖ്യാപനത്തിലെ വിമർശനഭാഗം ഗവർണർ വായിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗം.
ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും ഗവർണർ പറഞ്ഞു. കേന്ദ്രവിഹിതം നൂറിൽനിന്ന് 60% ആക്കി കുറച്ചെന്നും തൊഴിലുറപ്പ് ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം. തൊഴിലുറപ്പ് പദ്ധതി പഴയപടിയിൽ നടപ്പാക്കണമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. പൊതുവിപണിയിൽ നിന്നുള്ള വായ്പയിൽ 17000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. കേന്ദ്ര നടപടികൾ മൂലമുള്ളസാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നത് ഫെഡറലിസത്തിനെതിരാണെന്നും നയപ്രഖ്യാപന പ്രസംഗയത്തിൽ ഗവർണർ പറഞ്ഞു.


