തിരുവനന്തപുരം: വിസി നിയമനത്തിൽ കോടതിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേക്കർ. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്ന് വാദം. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഗവർണർ.
ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ ഈയിടെ ഉണ്ടായി. നിയമനിർമ്മാണ സഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് കോടതികൾക്ക് എങ്ങനെ വരുന്നു എന്നാണ് പ്രശ്നം. എന്തിനാണ് സേർച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാൻസലർക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാൻ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സജി ഗോപിനാഥിന്റെയും എം.എസ് രാജശ്രീയുടെയും പേരുകളായിരുന്നു മുഖ്യമന്ത്രി വിസി നിയമനത്തിനായി നിര്‍ദേശിച്ചിരുന്നതെങ്കിലും രണ്ട് പേരുകളും അവഗണിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ഇരു സര്‍വകലാശാലയ്ക്കുമുള്ള വിസിമാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചുവെന്നാണ് ഇതിന് കാരണമായി ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിസ തോമസ് സര്‍വകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി തനിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നതെന്നും ഗവര്‍ണര്‍ എടുത്തുപറയുന്നുണ്ട്. ഇതിനായി ചില മാധ്യമങ്ങളെ മുഖ്യമന്ത്രി കൂട്ടുപിടിച്ചെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.


