മാനസിക പ്രശ്നമുള്ള അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. തലവൂർ അരിങ്ങട സ്വദേശി ജോമോനാണ് (30) കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കഠിനമായ ജീവപര്യന്തത്തിന് പുറമെ 1000 രൂപ പിഴയും.
2023 ജൂലൈയിലാണ് മിനിയെ മകൻ കുത്തിക്കൊലപ്പെടുത്തിയത്. ചികിത്സയ്ക്ക് ശേഷം മിനിയെ വീട്ടിലെത്തിച്ചു. വീണ്ടും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ജോമോൻ ബൈക്കിൽ കൊണ്ടുപോയി. ചെങ്ങമനാട് ജങ്ഷനിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് അന്വേഷിച്ച കേസിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.