ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോയ്ക്ക് മുംബൈ മറൈൻ ഡ്രൈവിൽ തുടക്കമായി. പ്രിയതാരങ്ങൾക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. മൂന്ന് മണിയോടെ ഡല്‍ഹിയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ താരങ്ങളെ കാണാന്‍ സ്റ്റേഡിയത്തിന് പുറത്ത് തന്നെ ആയിരക്കണക്കിന് ആരാധകര്‍ തടിച്ചു കൂടിയിരുന്നു.മുംബൈയിൽ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായിരിക്കുകയാണ്. ആവേശത്തോടെയാണ് ആരാധകർ ഇന്ത്യൻ ടീമിനെ എതിരേറ്റത്.
വൈകിട്ട് അഞ്ച് മണിയോടെ മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ തുടങ്ങിയ വിക്ടറി പരേഡ് കാണാന്‍ മനുഷ്യസാഗരമാണ് ഒഴുകിയെത്തിയത്. കനത്ത മഴയെപ്പോലും അവഗണിച്ച് ആവേശക്കുടചൂടി ആരാധകര്‍ ഇന്ത്യൻ പതാക വീശി മറൈന്‍ ഡ്രൈവില്‍ നിറഞ്ഞു.വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യൻ ടീമിന്റെ റോഡ്ഷോ നടക്കുക. 2007 ട്വന്റി 20 ലോകകപ്പ് നേടിയ എം എസ് ധോണിയുടെ യാത്രയ്ക്ക് സമാനമായാണ് ഇത്തവണയും റോഡ്ഷോ സംഘടിപ്പിക്കുന്നത്. 2007ൽ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നൽകിയത്.രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്തവളത്തിലെത്തിയ ഇന്ത്യൻ ടീം ഹോട്ടലില്‍ അല്പനേരം വിശ്രമിച്ചശേഷം പ്രധാനമന്ത്രിയെ വസതിയിലെത്തി കണ്ടിരുന്നു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രഭാതഭക്ഷണം കഴിച്ചശേഷം നേരെ വിമാനത്താവളത്തിലേക്ക് മടങ്ങിയ ഇന്ത്യൻ ടീം ചാർട്ടേർഡ് വിമാനത്തിലാണ് മുംബൈയിലെത്തിയത്.