പാലക്കാട്: ലോകശ്രദ്ധയാകർഷിക്കുന്ന കല്പാത്തി രഥോത്സവം ഭക്തിയുടെ നിറവിൽ കൊടിയേറി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണു രഥോത്സവത്തിനു കൊടിയേറിയത്.
നാലു ക്ഷേത്രങ്ങളിലെയും തേരുത്സവങ്ങൾ കൂടിച്ചേരുന്നതാണു കല്പാത്തി രഥോത്സവം. 14, 15, 16 തീയതികളിലാണ് രഥോത്സവം. 16ന് ദേവരഥ സംഗമത്തോടെയാണ് ഉത്സവം സമാപിക്കുക.
രഥോത്സവത്തോടനുബന്ധിച്ചുള്ള സംഗീതോത്സവത്തിന് ഇന്നു തുടക്കമാകും. ചാത്തപുരം മണി അയ്യർ റോഡിൽ തയാറാക്കിയ പ്രത്യേക വേദിയിൽ വൈകുന്നേരം ആറിന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.


