കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍ക്കുളങ്ങര കെ.കെ. ഹര്‍ഷിനയുടെവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോര്‍ട്ട്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതു തന്നെയെന്ന് പോലീസ് കണ്ടെത്തി.
സത്യം എത്ര മൂടിവെച്ചാലും അത് ഒടുവില്‍ പുറത്തുവരുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്. എന്റെ പരാതി നൂറു ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളതു കൊണ്ടാണല്ലോ ഇത്രയും വലിയ ഒരു പോരാട്ടത്തിന് ഞാന്‍ ഇറങ്ങിത്തിരിച്ചത്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ചു വര്‍ഷമാണ് ഞാന്‍ വേദന അനുഭവിച്ചത്. ഇനിയൊരാള്‍ക്കും ഇതു പോലൊരും ദുരവസ്ഥ ഉണ്ടായിക്കൂടാ. അതുകൊണ്ടു കൂടിയാണ് സമരത്തിന് ഞാന്‍ തെരുവിലേക്കിറങ്ങിയത്.
ഇത്രയുംനാള്‍ എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നാണ് പറഞ്ഞതിരുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ പ്രതിഷേധം തുടരും. അഞ്ചുവര്‍ഷം കൊണ്ട് അനുഭവിച്ചത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള അര്‍ഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം തന്നേ മതിയാകൂ. ഞാന്‍ അനുഭവിച്ചതിന് എത്ര തന്നാലും മതിയാവില്ല. സാമ്പത്തികമായി ഒരുപാട് ബാധ്യതകളാണ് ഈ ഒറ്റ കാര്യംകൊണ്ട് ഉണ്ടായത്. തുടര്‍നടപടി കാത്തിരിക്കുകയാണ്. നീതി കിട്ടുന്നതുവരെ പോരാടും, ഹര്‍ഷിന വ്യക്തമാക്കി.
ജില്ലാതല ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതു തന്നെയെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിലാണ് കണ്ടെത്തലുകള്‍. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കെത്തി.
പ്രസവത്തിനുശേഷമാണ് ഹര്‍ഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ആരംഭിച്ചത്. അഞ്ചുവര്‍ഷമാണ് വയറ്റില്‍ കത്രികയുമായി കഴിയേണ്ടിവന്നത്. അന്വേഷണറിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്റെ വിദഗ്ധസമിതിക്ക് തീരുമാനത്തിനായി വിട്ടിരിക്കയാണ്.


