അതീവ പ്രകര ശേഷിയുള്ള ഹൈഡ്രജൻ ബോംബ് ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്. നിലവിലെ ടി എൻ ടി ബ്ലാസ്റ്റുകളെക്കാൾ 15 മടങ്ങ് പ്രഹര ശേഷി ഉള്ളതാണ് പുതിയ ബോംബെന്നാണ് വിവരം. ബോംബിൽ യാതൊരുവിധ ആണവ ഘടകങ്ങളും ഉൾപ്പെട്ടിട്ടില്ലെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് കിലോ ഭാരമുള്ള ഈ ബോംബ് ഒരു നിയന്ത്രിത ഫീൽഡ് പരീക്ഷണത്തിലൂടെയാണ് പൊട്ടിച്ചത്. ആയിരം ഡിഗ്രി ചൂട് പൊട്ടിത്തെറിക്കിടെ പുറപ്പെടുവിച്ചു. 705 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ചൈന സ്റ്റേറ്റ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബോംബ് വികസിപ്പിച്ചത്. വെള്ളത്തിനടിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ആയുധ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ പ്രധാനിയാണ് ഈ സ്ഥാപനം.
മഗ്നീഷ്യം ഹൈഡ്രൈഡ് ഉപയോഗിച്ചാണ് ബോംബിൽ താപനില ഉയർത്തിയത്. എന്നാൽ ഈ മഗ്നീഷ്യം ഹൈഡ്രൈഡ് ഉത്പാദനം വളരെയേറെ ചിലവേറിയതായിരുന്നു. ഇത് പരിഹരിക്കാൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ വൺ പോട്ട് സിന്തസിസ് പ്രക്രിയ ഉപയോഗിച്ച് ഡാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ഫിസിക്സ് വർഷം 150 ടൺ മഗ്നീഷ്യം ഹൈഡ്രൈഡ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിരുന്നു.