ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം. പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റണ്‍സ് വിജയലക്ഷ്യം വെറും 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയില്‍സ് (47 പന്തില്‍ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോററായപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ലറും ( 49 പന്തില്‍ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മറുപടി ഉണ്ടായില്ല. ഇന്ത്യ ആദ്യ പവര്‍പ്ലേയില്‍ 38 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് നേടിയത് 63 റണ്‍സ്. ബൗളര്‍മാര്‍ മാറിമാറി പന്തെറിഞ്ഞെങ്കിലും ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അനായാസം റണ്‍സ് കണ്ടെത്തി. 28 പന്തുകളില്‍ ഹെയില്‍സ് ഫിഫ്റ്റി തികച്ചപ്പോള്‍ 36 പന്തില്‍ ബട്ലറും അര്‍ധസെഞ്ചുറിയിലെത്തി. ആദ്യ പത്ത് ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് ആയിരുന്നെങ്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 98 റണ്‍സ്. ഫിഫ്റ്റിക്ക് പിന്നാലെ ബട്ലര് ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ജയം എളുപ്പമായി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് സമാനമായി ഇത്തവണയും ഇന്ത്യയ്ക്ക് മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ട് ഉയര്‍ത്താനായില്ല. രണ്ടാം ഓവറില്‍ കെഎല്‍ രാഹുലിനെ മടക്കിയ ക്രിസ് വോക്സ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്കി. മൂന്നാം വിക്കറ്റില്‍ ഭേദപ്പെട്ട കൂട്ടുക്കെട്ടുയര്‍ത്തി ഹിറ്റ്മാനും കൊഹ്ലിയും മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒമ്പതാം ഓവറില്‍ രോഹിത്തിനെ ക്രിസ് ജോര്ഡന് സാം കറണിന്റെ കൈകളിലെത്തിച്ചു. അധികം വൈകാതെ മികച്ച ഫോമിലുള്ള സൂര്യ കുമാര്‍ യാദവ് (10 പന്തില്‍ 14 റണ്‍സ്) കൂടെ മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ച മണത്തു. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യെ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. പതിവ് ശൈലിയില്‍ ബാറ്റുവീശിയ വിരാട് കൊഹ്ലി 40 പന്തില്‍ 50 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക് 33 പന്തില്‍ 63 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഞായറാഴ്ച്ചയാണ് പാകിസ്താനെതിരായ ഫൈനല്‍ പോരാട്ടം.