ലീഗിലെ പടലപ്പിണക്കം മുതലാക്കി യു ഡി എഫ് ഭരിക്കുന്ന പായിപ്ര പഞ്ചായത്തിൽ ഇടതുപക്ഷം സ്റ്റാന്റിംഗ് കമ്മിറ്റി പിടിച്ചെടുത്തു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനമാണ് സി.പി.ഐയിലെ ആമിന മുഹമ്മദ് റാഫിക്ക് ലഭിച്ചത്. മുസ്ലിം ലീഗിലെ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പ് യോഗം ബഹിഷ്കരിച്ചു. മുസ്ലിം ലീഗ് വിമത അംഗം സുറുമി ഉമ്മർ യോഗത്തിൽ പങ്കെടുത്തിരുന്നു.
‘മുസ്ലിം ലീഗിലെ ഭിന്നതയും ചേരിതിരിവും ഇടതു മുന്നണി നേട്ടമാക്കുകയായിരുന്നു
ചെയർപേഴ്സണായിരുന്ന സുറുമി ഉമ്മർ ഇടതു മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നതുമൂലം രാജിവച്ച ഒഴിവിൽ തിങ്കളാഴ്ച രാവിലെ 11.30 ഓടെ നടന്ന തിരഞ്ഞെടുപ്പിലാണ് ആമിന മുഹമ്മദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
അഞ്ച് അംഗ സ്റ്റാന്റിങ് കമ്മിറ്റിയിൽ മുസ്ലിം ലീഗിലെ സൈനബ കൊച്ചുക്കാൻ (അഞ്ചാം വാർസ് ), സീനത്ത് അസീസ് (നാലാം വാർഡ്) എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. ഇവർക്കു പുറമെ കെ.എ. ഷിഹാബ് സി.പി.എം, ആമിന മുഹമ്മദ് റാഫി സി.പി.ഐ, സുറുമി ഉമ്മർ മുസ്ലിം ലീഗ് എന്നിവരാണ് സ്റ്റാന്റിങ് കമ്മിറ്റിയിലുള്ളത്.
മുസ്ലിം ലീഗിലെ ധാരണ അനുസരിച്ച് സുറുമി ഉമ്മറിന് ആദ്യത്തെ രണ്ടര വർഷമാണ് ചെയർപേഴ്സൺ സ്ഥാനം നിശ്ചയിച്ചതെന്നാണ് മുസ്ലിം ലീഗ് നേത്വത്വം പറയുന്നത്. തുടർന്ന് സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടുവെങ്കിലും
സ്ഥാനം രാജിവക്ഷക്കാൻ സുറുമി തയ്യാറായില്ല. ഒടുവിൽ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർദ്ദേശവും ലംഘിച്ചാണ് സുറുമി സ്ഥാനത്ത് തുടർന്നതെന്നാണ് ആക്ഷേപം.
പിന്നീട് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നതിന് തൊട്ടു മുന്നേയാണ് സുറുമി രാജിവച്ചത്. 22 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ 14 പേരുടെ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രധാന സ്റ്റാറ്റിങ് കമ്മിറ്റി കൈവിട്ടു പോയത് മുന്നണിയിലെ ലീഗിന്റെ പിടിപ്പുകേടന്നാണ് ആക്ഷേപം .