കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നാളെ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയാണ് ജെയ്ക്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന് ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് പുതുപ്പള്ളിയിൽ നടന്നത്.
സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ തന്നെ ജെയ്ക്കിന്റെ പേരിനാണ് മുൻതൂക്കം ഉണ്ടായിരുന്നത്. സി പി ഐ എമ്മിന്റെ പുതുപ്പള്ളിയിലെ എട്ട് ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിർദേശിച്ചത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണം. ഉമ്മൻചാണ്ടിയുടെ മരണംമൂലമുള്ള സഹതാപമുണ്ടെങ്കിലും ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങണമെന്നും പാർട്ടിയിൽ അഭിപ്രായം വന്നു. ജെയ്ക് സി തോമസ് മുൻ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ കാഴ്ചവെച്ച ശക്തമായ പോരാട്ടവും പാർട്ടിയിൽ ചർച്ചയായി.