കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും തിരഞ്ഞെടുപ്പ് ചുമതല. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. ത്യക്കാക്കര മോഡലിൽ പഞ്ചായത്തുകളുടെ ചുമതലയും മുതിര്‍ന്ന നേതാക്കളെ ഏല്‍പ്പിക്കാനാണ് തീരുമാനം. ഇവരുടെ മേല്‍നോട്ടത്തിലായിരിക്കും ഒരുക്കങ്ങള്‍.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആദ്യമണിക്കൂറില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്, കൂട്ടായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. ഇത് സംമ്പന്ധിച്ച് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനും തീരുമാനമായി.
ബ്ലോക്ക് പരിധികളിലെ സംഘടനാ സംവിധാനങ്ങളോട് ഇതിനോടകം തന്നെ സജീവമാകാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയില്ലാതെ പുതുപ്പള്ളിയില്‍ ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സംഘടന ശക്തമാവണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ തന്നെയാണ് മുന്‍ഗണന. സജീവ രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന് ചാണ്ടി ഉമ്മന്‍ ആണെന്നും മകള്‍ അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു. ഇതോടെ കോൺഗ്രസിലെ വലിയ തെരഞ്ഞെടുപ്പ് പ്രതിസന്ധികൾ ഒഴിവായി.
പുതുപ്പള്ളിയിലും തൃക്കാക്കര മോഡലില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. തൃക്കാക്കരയില്‍ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയ തന്ത്രം വിജയിച്ചിരുന്നു. പോള്‍ ചെയ്ത ആകെ വോട്ടിന്റെ 54% സ്വന്തമാക്കിയാണ് ഉമ തോമസ് മികച്ച വിജയം നേടിയത്. ഈ തരത്തിലുള്ള വിജയം തന്നെ പുതുപ്പള്ളിയില്‍ തന്നെ നേടാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതിനായുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് നേതൃത്വം ഒരുക്കിയിരിക്കുന്നത്