കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂർ നൽകിയാൽ ലാവലിൻ കേസിൽ നിന്നും പിണറായി വിജയനെ ഒഴിവാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. പിണറായി വിജയന്റെ രക്ഷകനായെത്തിയത് ഇപി ജയരാജനെന്നും നന്ദകുമാര്‍ പറഞ്ഞു.
താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇപിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള്‍ ജാവദേക്കര്‍ അവതരിപ്പിച്ചു.
തൃശൂരിലെ സീറ്റ് സിപിഐയ്ക്കാണെന്ന് ഇപി വ്യക്തമാക്കിയതായും നന്ദകുമാർ പറഞ്ഞു.
സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡൽഹിയിലെ ജാവദേക്കറിന്റെ വീട്ടിൽ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷമാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ തീയതി ഓർമ്മയില്ല. ഇ പി ജയരാജനോട് സംസാരിച്ച ശേഷമാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.
അതേസമയം ശോഭാ സുരേന്ദ്രനുമായുള്ള പണമിടപാടിലും നന്ദകുമാര്‍ പ്രതികരിച്ചു. ശോഭ സുരേന്ദ്രന് ഭൂമി വാങ്ങാനാണ് 10 ലക്ഷം രൂപ നൽകിയത്. രേഖകൾ പരിശോധിച്ചപ്പോൾ ചിലത് കുറവ് ഉണ്ടെന്ന് മനസിലായി. ഈ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു. ശോഭയുടെ നാമനിർദേശ പത്രികയിൽ ഈ സ്വത്ത് കാണുന്നില്ല. അഞ്ച് ലക്ഷം രൂപ നിരക്കിൽ 52 സെന്റ് നൽകാമെന്നാണ് പറഞ്ഞത്. ശോഭ ക്രൈം നന്ദകുമാർ വഴി സംസാരിച്ചു. തന്നെ സംസ്ഥാന പ്രസിഡന്റ് ആക്കാതിരിക്കാൻ കെ സുരേന്ദ്രനും വി മുരളീധരനും ബി എൽ സന്തോഷും ഇടപെട്ടുവെന്ന് ശോഭ പറഞ്ഞുവെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.