അച്ഛനായിരുന്നെന്റെ ഹീറോ, അച്ഛനായിരുന്നെന്റെ ശക്തി, അച്ഛനായിരുനെന്റെ സര്‍വ്വസ്വവും. ‘ജീവിതം ഒരു പോരാട്ടമാണെന്നും ജീവിതം ഒരു സമരമാണെന്നും ‘അച്ഛന് പറഞ്ഞത് എല്ലാവര്‍ക്കുമെന്നത് പോലെ എനിക്കും ബാധകമാണെന്ന് ബിനീഷ് കൊടിയേരി. സംഭവങ്ങള്‍ എണ്ണിപറഞ്ഞും കാലത്തിന്റെ ചതിക്കുഴിയില്‍ പെടുത്തിയ രാഷ്ട്രീയ മാലിന്യങ്ങളെ തുറന്നുകാട്ടിയുള്ള പിതാവിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിനീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുകയാണ്. അജ്ഞാതനായ സഹയാത്രികനെ പോലെ മരണം കൂടെയുണ്ടായിരുന്നെങ്കിലും അച്ഛന് മരണത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലന്നും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം ⇓
മരണം അവിഭാജ്യമാണെന്ന് അറിഞ്ഞിട്ടും ഭയരഹിതനായി മകന്റെ മുന്നിലൂടെ ചിരിച്ച് കൊണ്ട് മരണത്തിലേക്ക് നടന്ന് പോയ ഒരച്ഛന്റെ കഥ പറയുന്ന ഇറ്റാലിയന്‍ ചലചിത്രമുണ്ട്, ഓസ്കാര്‍ അവാര്‍ഡ് അടക്കം നേടിയ ആ ചിത്രത്തിന്റെ പേര് തന്നെ വലിയൊരു വൈരുദ്ധ്യമാണ് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ! റോബെര്‍ട്ടോ ബനിഗ്നി ക്ക് ഓസ്കാര്‍ അവാര്‍ഡ് നേടി കൊടുത്ത ചിത്രം നാസി കോണ്സെണ്ട്രേഷന് ക്യാമ്പില്‍ അകപ്പെട്ട് പോയ ഒരച്ഛന്റെയും മകന്റെയും കഥയാണ് അതിന്റെ പ്രമേയം.
ക്യാമ്പില്‍ ഉണ്ടാവുന്ന ഒരോ പീഡനവും ഒരോ ഗെയിം ആണെന്നും , ഈ ഗെയിമില്‍ വിജയിച്ചാല്‍ ഒരു യുദ്ധടാങ്ക് സമ്മാനമായി ലഭിക്കുമെന്നും മകനെ വിശ്വസിപ്പിക്കുന്ന അച്ഛന് ……
മകനെ പട്ടാളം കാണാത്ത ഒരു മെറ്റല്‍ ബോക്സിനുള്ളില്‍ ഒളിപ്പിച്ച് ഇരുത്തിയതിന് പിന്നാലെ നായകനായ ഗ്യൂഡോയെ നാസി പട്ടാളം പിടികൂടും . താന്‍ എതാനും നിമിഷങ്ങള്‍ക്ക് അകം കൊല്ലപ്പെടുമെന്ന് അറിയാവുന്ന അച്ഛനും, അച്ഛന് ഗെയിം ആണ് കാണിക്കുന്നതെന്ന് കരുതി അച്ഛനെ നോക്കുന്ന മകനും .നാസി പട്ടാളത്തിന്റെ തോക്കിന് മുനയില്‍ നിന്ന് അച്ഛന് മകനെ നോക്കി കണ്ണിറുക്കി ഒരു ചിരി ചിരിക്കുന്നുണ്ട് മകന് തിരിച്ചും …. അവസാനം യുദ്ധം ജയിച്ചപ്പോഴേക്കും ആ മകന് തന്റെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു സ്വന്തം ജീവിതം ഹോമിച്ച് യുദ്ധം ജയിപ്പിച്ച ആ അച്ഛന് മരണത്തിലേക്ക് ചിരിയോടെ നടന്ന് പോയി.
മരണത്തിന്റെ മുനമ്പിലും ജീവിതത്തിന്റെ കദന ഭാരങ്ങള്‍ ഒന്നും മകനെ അറിയിക്കാത്ത ആ നായകനെ പോലെയായിരുന്നു എന്റെ അച്ഛനും . ഏത് അത്യാപത്തിന് മുന്നിലും ചിരിയോടെയല്ലാതെ കണ്ടിട്ടില്ലാത്ത എന്റെ അച്ഛന് അച്ഛനായിരുന്നെന്റെ ഹീറോ, അച്ഛനായിരുന്നെന്റെ ശക്തി, അച്ഛനായിരുനെന്റെ സര്‍വ്വസ്വവും, ‘ജീവിതം ഒരു പോരാട്ടമാണെന്നും ജീവിതം ഒരു സമരമാണെന്നും ‘
അച്ഛന് പറഞ്ഞത് എല്ലാവര്‍ക്കുമെന്നത് പോലെ എനിക്കും ബാധകമാണ്. ശക്തര്‍ക്കും കീഴടങ്ങുന്നവര്‍ക്കും ചിലപ്പോള്‍ ജയിക്കാനാവും പക്ഷെ ധൈര്യമുള്ളവര്‍ക്കും കീഴടങ്ങാത്തവര്‍ക്കും മാത്രമേ ചരിത്രത്തില്‍ നിലനില്ക്കാന് കഴിയൂ എന്നാണ് എന്റെ അച്ഛന്റെ ജീവിതസന്ദേശം …
കരുത്തനും അസാമാന്യ ധൈര്യശാലിയുമായിരുന്നു എന്റെ അച്ഛന് , മരണത്തെ അച്ഛന് ഒരിക്കലും പേടിച്ചിട്ടേ ഇല്ല. പേടിയത്രയും ഞങ്ങള്‍ക്ക് ആയിരുന്നു. എന്റെ ചെറുപ്പത്തില്‍ ചില രാത്രികളില്‍ കോടിയേരിയിലെ ഞങ്ങളുടെ വീട്ടിലെ ഫോണ്‍ നിര്‍ത്താതെ ശബ്ദിക്കും . രാത്രിയില്‍ എത്തുന്ന അത്തരം ഫോണ്‍ കോളുകള്‍ക്ക് പറയാനുണ്ടാവുക എതെങ്കിലും കൊലപാതക വാര്‍ത്തയാവും . അതുവരെ ഞങ്ങളോടൊപ്പം കഥ പറഞ്ഞ് ചിരിച്ച് തമാശകള്‍ പങ്കിട്ട് കട്ടിലില്‍ കിടന്നിരുന്ന അച്ഛന്റെ മറ്റൊരു മുഖമാവും പിന്നെ കാണുക. വലിഞ്ഞ് മുറുകി ഗൗരവം തുളുബുന്ന മറ്റൊരു മുഖത്തോടെ അച്ഛന് വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങും . ഞങ്ങളുടെ വീട്ടിലേക്ക് അന്ന് റോഡില്ല, താഴെ റോഡില്‍ നില്ക്കുന്ന വെളുത്ത അംമ്പാസിഡര്‍ കാര്‍ അച്ഛനെയും കയറ്റി പോകുന്നത് ഞങ്ങളും അമ്മയും കണ്ട് നില്ക്കും. കുറച്ച് കഴിയുമ്പോള്‍ വീടിലേക്ക് പാര്‍ട്ടി സഖാക്കള്‍ ഒരോരുത്തരായി വന്ന് തുടങ്ങും .
ആ വീടിന്റെ സുരക്ഷ പിന്നെ അവരുടെ കൈകളിലാണ് .പിറ്റേന്ന് ഞങ്ങള്‍ക്ക് സ്കൂള്‍ ഉണ്ടാവില്ല എന്നതിനപ്പുറം തലശ്ശേരിയുടെ രാഷ്ട്രീയ സംഘര്‍ഷം എന്താണെന്ന് ഒന്നും ഞങ്ങള്‍ക്ക് അറിയാത്ത കാലമാണ് അത്. പിറ്റേന്ന് കാലത്ത് ആകാശവാണിയിലെ വാര്‍ത്തയിലൂടെ അറിയാം അച്ഛന് ഇപ്പോള്‍ എവിടെയാണെന്ന് ഉള്ളതെന്ന് .എന്റെ ഓര്‍മ്മകളിലെ ആദ്യത്തെ കോടിയേരി ഇങ്ങനെയൊക്കെയാണ്.
പാതിരാത്രിയില്‍ ഇറങ്ങി പോവുകയും ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി ഏതെങ്കിലും ഒരു സമയം കയറി വരികയും ചെയ്യുന്ന കോടിയേരി.
ഒരോ യാത്രയും ഒരു പുറപ്പാട് ആയിരുന്നു, മടങ്ങി വരുമോ എന്ന് ഉറപ്പില്ലാത്ത വഴികളിലൂടെയാണ് അച്ഛന് സഞ്ചരിച്ചതത്രയും . പാര്‍ട്ടി സഖാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ അതറിയുന്ന മാത്രയില്‍ തന്നെ അവിടെയെത്തണം എന്നത് അച്ഛന് നിര്‍ബന്ധമാണ്. പോലീസ് വിലക്കിയാലും അച്ഛന് പോകും . പന്ന്യന്നൂര്‍ ചന്ദ്രന് കൊലപ്പെട്ട ദിവസം എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മ ഉണ്ട്. അച്ഛന് അടക്കം ഞങ്ങള്‍ എല്ലാം അന്ന് ഒരു ബന്ധുവിന്റെ കല്യാണമായത് കൊണ്ട് കോടിയേരി വീട്ടിലാണ് , വിലാപയാത്ര വഴിതിരിച്ച് വിട്ട് അച്ഛന് ഉള്ള സ്ഥലത്ത് കൂടി നടത്താന്‍ അവര്‍ പ്ലാന്‍ ചെയ്തത് പെട്ടെന്നാണ്. ജില്ലക്ക് അകത്തും പുറത്തുമുള്ള ആയുധധാരികളായ RSS കാര്‍ വിലാപയാത്രക്ക് ഒപ്പം ഉണ്ട്. ഈ പദ്ധതി എങ്ങനോ അച്ഛന് ചോര്‍ന്ന് കിട്ടി. പിന്നെ ഞങ്ങള്‍ കാണുന്നത് മറ്റൊരു കാഴ്ച്ചയാണ് .
മിനിറ്റുകള്‍ക്ക് ഉള്ളില്‍ വീടിന്റെ പറമ്പ് നിറയെ പാര്‍ട്ടി സഖാക്കള്‍ എത്തി . റോഡില്‍ ഇറങ്ങി കൈ പുറകില്‍ കെട്ടി ഒറ്റക്ക് ദൂരേക്ക് നോക്കി നില്ക്കുന്ന അച്ഛന്റെ രൂപം ഇന്നും എനിക്ക് ഓര്‍മ്മുണ്ട്. ആ വിലാപയാത്രക്ക് ഒന്നും ചെയ്യുവാന്‍ സാധിച്ചില്ല. ഈ ചങ്കൂറ്റം ഉണ്ടെങ്കിലെ അന്ന് ജീവിക്കാന്‍ കഴിയുമായിരുന്നുള്ളു അല്ലെങ്കില്‍ കൊല്ലപ്പെടും. പഴയ തലശേരിയിലെ ഏതാണ്ട് എല്ലാ നേതാക്കളും ഇങ്ങനെയൊക്കെ തന്നെയാണ്. അപാരമായ സാഹസികതയും അചഞ്ചമായ അര്‍പ്പണബോധവും അനിതരസാധാരണമായ പ്രത്യയശാസ്ത്ര തെളിമയും അനസൂയവിശുദ്ധമായ സ്നേഹവും
അതുല്യനായ സംഘാടക പാടവവും ഒത്തിണങ്ങിയ ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്റെ അച്ഛന് .
കോണ്‍ഗ്രസ് കുടുംബത്തിലാണ് അച്ഛന് ജനിച്ചത്.അച്ഛന്റെ അമ്മാവന് നാണു നമ്പ്യാര്‍ പക്ഷെ കമ്മ്യൂണിസ്റ്റാണ് . അമ്മാവന് ആണ് അച്ഛനില്‍ കമ്മ്യൂണിസത്തിന്റെ ആധാരശില പാകുന്നത്.
തലശ്ശേരി ഓണിയന്‍ സ്കൂളില്‍ KSF ന്റെ ആദ്യത്തെ യൂണിറ്റ് സെക്രട്ടറിയായിട്ടാണ് അച്ഛന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കാഞ്ഞങ്ങാട് വെച്ച് നടന്ന KSF ജില്ലാ സമ്മേളനത്തില്‍ തലശ്ശേരി താലൂക്കിനെ പ്രതിനിധീകരിച്ച് രണ്ട് ബാലകൃഷ്ണന്മാര് പങ്കെടുത്തു, മൂഴിക്കരയില്‍ നിന്ന് വന്ന ബാലകൃഷ്ണനും ,ഈങ്ങയിലപ്പീടികയില്‍ നിന്ന് വന്ന ബാലകൃഷ്ണനും . മൂഴിക്കരക്കാരന് ഈങ്ങയിലപ്പീടികയില്‍ നിന്ന് വന്ന ബാലകൃഷ്ണനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി .ഇത് കോടിയേരി ബാലകൃഷ്ണന് !
പേരിന് മുന്നില്‍ അച്ഛന് കൂടെ കൊണ്ട് നടന്ന സ്ഥലനാമം പിന്നീട് അച്ഛന്റെ കൂടി മേല്‍വിലാസത്തിലായി. ആദ്യമായി അച്ഛന് Rss കാരുടെ ആക്രമണം ഏല്ക്കുമ്പോള് കഷ്ടി 15 വയസേ ഉള്ളു. SSLC പരീക്ഷ കഴിഞ്ഞ് തിരിച്ച് വരുന്ന വഴി മല്ലേഴ്സ് റോഡില്‍ വെച്ച് ആര്‍എസ്എസ് കാര്‍ അച്ഛന്റെ തലയടിച്ച് പൊട്ടിച്ചു. ഗുരുതരമായി പരിക്കേല്പിച്ചു, വെറും പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഈ ആക്രമണം. കുറെ നാള് ആശുപത്രിയില്‍ കിടന്നു. കോണ്‍ഗ്രസ് പശ്ചാതലമുള്ള അച്ഛന്റെ കുടുംബം അച്ഛനെ മദിരാസിക്ക് അയച്ചു. അവിടെ ബന്ധു ജോലി ചെയ്തിരുന്ന ഒരു ചിട്ടി കമ്പനിയില്‍ ജോലിക്ക് ചേര്‍ത്തു, ജോലി നോക്കി സമാധാനത്തോടെ ജീവിക്കട്ടെ എന്നേ അവര്‍ കരുതിയുള്ളു , പക്ഷെ ഏതാനും ആഴ്ച്ച കൊണ്ട് പുതിയ ജോലി അച്ഛന് മടുത്തു. മടങ്ങി വന്ന് പഠനം പുനരാംരംഭിച്ചു
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ അന്ന് മാഹി പ്രീഡിഗ്രി കോളേജ് ആരംഭിക്കുന്നു, അവിടെ അഡ്മിഷന് എടുത്ത ശേഷമാണ് അച്ഛന്റെ രാഷ്ട്രീയ ജാതകം പ്രിന്‍സിപ്പാള്‍ രവീന്ദ്രന്റെ കൈയ്യില്‍ എത്തുന്നത്. തലശേരിയിലെ DYSP ഓഫീസില്‍ നിന്നും കൊടുത്തയച്ച ആ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘ ഈങ്ങയിലപ്പീടികയില്‍ നിന്നും പഠിക്കാന്‍ വരുന്ന കോടിയേരി ബാലകൃഷ്ണന് എന്ന വിദ്യാര്‍ത്ഥി കുഴപ്പക്കാരന്‍ ആണ് അയാളെ സൂക്ഷിക്കണം ‘ പിന്നീട് പലരും പല തവണ ഇതേ വാക്ക് പരസ്യമായും രഹസ്യമായും എതിരാളികളും ആവര്‍ത്തിച്ചിട്ടുണ്ട് സൂക്ഷിക്കണം അയാളെ
കഴിഞ്ഞ ദിവസം പുഷ്പ്പേട്ടന്റെ അനുസ്മരണ ദിവസം ആയിരുന്നു. അച്ഛനൊപ്പം പ്രവര്‍ത്തിച്ചിരുന്ന നിരവധി പേരെ ഞാനന്ന് അവിടെ കണ്ടു . അച്ഛനൊപ്പം പ്രവര്‍ത്തിച്ച ഒരു പഴയ സഖാവ് എന്നോട് പങ്ക് വെച്ച മറ്റൊരു സംഭവകഥ കൂടി പറയട്ടെ. 1980കളുടെ തുടക്കത്തില്‍ അച്ഛനെ RSS കാര്‍ ഒരു കള്ളക്കേസില്‍ കുടുക്കി . കള്ളമൊഴി നല്കി MLAയായ അച്ഛനെ തെറ്റായി കേസില്പെടുത്തിയതാണ്. മാമ്മന്‍ വാസു അടക്കമുള്ള സഖാക്കള്‍ ആ കേസില്‍ കൂട്ടൂ പ്രതിയാണ്. അച്ഛന് ആ കേസില്‍ ജാമ്യം എടുത്തിരുന്നു കോടതിയില്‍ വിചാരണക്കായി നില്‍പ്പുണ്ട്, വിചാരണ ആരംഭിക്കുന്ന ദിവസം മറ്റു എല്ലാവരേയും പോലീസ് വാനിലാണ് തലശ്ശേരി കോടതിയില്‍ കൊണ്ടുവന്നത്. അന്നേ ദിവസം മറ്റൊരു കേസില്‍ പ്രതികളായ ഒരു സംഘം RSS കാരെയും ജയിലില്‍ നിന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കൊപ്പം ഈ വാനില്‍ കയറ്റി. വാനില്‍ അകത്തുവെച്ചു ചെറിയ വാക്കുതര്‍ക്കം അത് ചെറിയ അടിയില്‍ കലാശിച്ചു, ഇതറിഞ്ഞു കോടതി മുറ്റം നിറയെ RSS കാര്‍ തമ്പടിച്ച് നില്‍ക്കുന്നതിന്
നടുവിലേക്കാണ് ഈ വാന്‍ വന്ന് നിന്നത്. കോടതി വരാന്തയിലേക്ക് കയറ്റുന്നതിനിടയില്‍ ആര് എസ് എസുകാര്‍ സഖാക്കളെ വളഞ്ഞു,.പിന്നെ കാണുന്നത് സൗമ്യനായ അച്ഛന്റെ മറ്റൊരു രൂപം ആണ്. അച്ഛന് മുന്നില്‍ വന്ന് നമ്മുടെ സഖാവിന്റെ കയ്യില്‍ പിടിച്ചു നടക്കാന്‍ പറഞ്ഞു. RSSകാര്‍ അച്ഛനൊപ്പം നടക്കുന്ന ആ സഖാവിനെ മുട്ട് കൊണ്ട് ഒന്ന് തട്ടി. ആക്രമണത്തിന് മുതിര്‍ന്ന RSSകാരനെ കോളറിന് പിടിച്ച് വലിച്ച് ഇഴച്ച് പോലീസ് ജീപ്പിന്റെ അടുത്തേക്ക് കൊണ്ടുപോകുന്ന കോടിയേരിയെ ആണ് പിന്നെ അവിടെ കണ്ടത്. പോലീസിനെ നോക്കി അലറി കൊണ്ട് അവനെ അറസ്റ്റ് ചെയ്യാന്‍ ആജ്ഞാപിക്കുന്ന
രംഗം . കോടതി വരാന്തയില്‍ അത്രയും RSS കാര്‍ നോക്കി നിള്‍ക്കെ അവരുടെ കൂട്ടത്തില്‍ നിന്നൊരാളെ വലിച്ച് ജീപ്പിനടുത്ത് കൊണ്ടുപോയ കോടിയേരി ബാലകൃഷ്ണന്റെ ധൈര്യമാണ് ആ സഖാവ് എന്നോട്ട് വിവരിച്ചത്. ഏത് ആള്‍ക്കൂട്ടത്തിന് നടുവിലും തലയുയര്‍ത്തി നിള്‍ക്കുന്ന കൂസലില്ലായ്മ്മയുടെ മറുപേരായിരുന്നു കോടിയേരി .എന്റെ അച്ഛന് !
കണ്ണൂരിന്റെ ചുവന്ന മണ്ണ് സഖാക്കളുടെ ചോര വീണ് ചുമന്ന 80 കളുടെ അവസാനവും 90കളും നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ ? കൊലപാതകങ്ങള്‍ തുടര്‍ക്കഥയായ 90 കളുടെ തുടക്കത്തില്‍ പാര്‍ട്ടിയെ നയിക്കുക എന്ന അത്യന്തം ശ്രമകരമായ ദൗത്യം അച്ഛനെ പാര്‍ട്ടി വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചത് ഈ അസാമാന്യമായ സാഹസികതയും അചലഞ്ചലമായ പാര്‍ട്ടിക്കൂറും കൊണ്ടാവാം .
ഒരു വശത്ത് ശ്രീ കെ സുധാരകനും ആ അടുത്ത കാലത്ത് അയാള്‍ ഹൈജാക്ക് ചെയ്ത കണ്ണൂര്‍ DCC യും , മറുവശത്ത് RSS ഉം മംഗലാപുരം മുതല്‍ നാദാപുരം അതിര്‍ത്തി വരെ നീണ്ട അതിന്റെ സര്‍വ്വസന്നാഹങ്ങളും , മറ്റൊരു വഴിയില്‍ അടങ്ങാത്ത പകയുമായി വര്‍ഗ്ഗശത്രുക്കളും ഇനിയൊരു വഴിയില്‍ കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ കെ കരുണാകരന് തയ്യാറാക്കി നിര്‍ത്തിയ പോലീസ് അക്ഷഹൗണിയും .അതിന്റെ യുദ്ധസമാനമായ വേട്ടയും . ഡിസ്ലറി ബിസ്നസിന്റെ മറവില്‍ കണക്കില്ലാത്ത പണവും , ആയുധങ്ങളും കണ്ണൂരിനെ ചുട്ട് ചാമ്പലാക്കാനുള്ള അത്രയും വെടിമരുന്നും നിറച്ച ലോറികള്‍ കണ്ണൂരിലേക്ക് ഒഴുകി. നാഗ്പൂര്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്ന് ആയോധനമുറകള്‍ പഠിച്ച പേരറിയാത്ത പ്രചാരകന്മാര് കണ്ണൂരിന്റെ ഗ്രാമങ്ങളില്‍ തമ്പടിച്ചു. പൊതുശത്രുവിനെ ഇല്ലാതാക്കാന്‍ ഇരുപക്ഷവും ആളും , ആയുധവും പരസ്പരം കൈമാറി . രാഷ്ട്രീയ മേല്‍കോയ്മ ഉറപ്പിക്കാന്‍
സഹകരണ ബാങ്കുകളേയും സഹകരണ ആശുപത്രികളെയും ആദ്യം ആക്രമിക്കുക എന്നതായിരുന്നു ശ്രീ കെ. സുധാകരന്റെ യുദ്ധതന്ത്രം. ക്ഷേത്രമുറ്റത്ത് നിങ്ങള്‍ നടത്തുന്ന ശാഖകള്‍ക്ക് ഞങ്ങളും ഞങ്ങളുടെ പോലീസും കാവല്‍ നില്ക്കും പകരം പിണറായി , കോടിയേരി , ഇ.പി ജയരാജന് ഇവരില്‍ ആരുടെയെങ്കിലും മൃതശരീരം നിങ്ങള്‍ പകരം തരണം. ഗ്രാമങ്ങളെ അശാന്തമാക്കി ആയുധപരീശീലനവും ബോംബ് നിര്‍മ്മാണവും അഭംഗുരം അരങ്ങേറി.
മഹത്തായ പയ്യന്നൂര്‍ സമ്മേളനത്തിന്റെ, ഉപ്പ് കുറുക്കലിന്റെ പാരമ്പര്യം ഉള്ള കണ്ണൂര്‍ DCC ഓഫീസിനുള്ളില്‍ പോലും ബോംബ് നിര്‍മ്മാണം ആരംഭിച്ചു. കണ്ണൂരിന്റെ കോണ്‍ഗ്രസിന്റെ നൈര്‍മല്യമുള്ള മുഖമായിരുന്ന പാമ്പന്‍ മാധവനെക്കാള്‍ പഞ്ചാബിലെ
ഭിന്ദ്രന്വാലയയില് നിന്നാണെന്ന് തോന്നുന്നു അന്നത്തെശ്രീ കെസുധാകരന്റെനേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ആവേശം ഉള്‍ക്കൊണ്ടിരുന്നത്. സംവാദത്തിന്റെ വഴി അന്യമായ അദ്ദേഹത്തിന് ഒരു ഭാഷ മാത്രമേ അറിയുമായിരുന്നുള്ളു ! അക്രമം.
മരണം ഒരോ കമ്മ്യൂണിസ്റ്റുകാരുടെയും സഹയാത്രികനായി തുടങ്ങിയ കാലം .
ഒന്നുകില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കുക , അല്ലെങ്കില്‍ നിര്‍ദാക്ഷ്യണ്യം
ചത്ത് വീഴുക . ഇതായിരുന്നു അച്ഛന് നേതൃത്വം ഏറ്റെടുക്കുമ്പോള്‍ ഉള്ള അവസ്ഥ
നടാലിലെ റെയില്‍വേ ഗേറ്റിന് അടുത്ത് വെച്ച് അച്ഛന് നേരെ പാളി പോയ ഒരു വധശ്രമം ഉണ്ടായി.
കെ സുധാകരന് തീറ്റി പോറ്റുന്ന ഒരു സംഘം അച്ഛന്റെ കാറിനെ പിന്തുടര്ന്ന് എത്തി . കണ്ണൂര്‍ ഡിസിയുടെ പരിചയസമ്പന്നനായ ഡ്രൈവര്‍ തമ്പാന്റെ കാറോട്ടവേഗതക്ക് മറികടക്കാന്‍ പിന്നാലെയെത്തിയ സംഘത്തിന് കഴിഞ്ഞില്ല. നടാലിലെ റെയില്‍വേ ഗേറ്റിന് അടുത്ത് വെച്ച് സഖാക്കള്‍ രൂക്ഷമായ കല്ലേറ് നടത്തിയതോടെ ബോംബറിഞ്ഞ് അക്രമികള്‍ രക്ഷപ്പെട്ടു. ഇരട്ടി ചെറുപുഴയില്‍ വെച്ച് നടന്ന ആദ്യ ശ്രമം പരാജയപ്പെട്ടിട്ട് ദിവസങ്ങള്‍ക്ക് ഉള്ളിലായിരുന്നു നടാലില്‍ വെച്ച് നടന്ന രണ്ടാം ശ്രമം. അന്നൊക്കെ ഏത് നിമിഷവും എന്തും സംഭവിക്കാം. എപ്പോള്‍ വേണമെങ്കിലും സഖാക്കള്‍ കൊല്ലപ്പെടാം ഊണ് കഴിക്കാന്‍ തിങ്ങി നിറഞ്ഞൊരു ഹോട്ടല്‍ മുറിയിലേക്ക്….
ഓടുന്ന കാറിന്റെ പെട്രോള്‍ ടാങ്ക് ലക്ഷ്യമാക്കി… വരാന്തയിലിരിക്കുന്ന ഇരിക്കുന്ന നിരപരാധിയായ മാര്ക്സിസ്റ്റുകാരന് നേര്‍ക്ക്… ജോലി സ്ഥലത്ത് ,ആശുപത്രിയില്‍ , സിനിമാ ടാക്കീസില്‍ , ഉല്‍സവ പറമ്പില്‍ ,കല്യാണ വീട്ടില്‍ ഓടുന്ന ബസില്‍ , എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാം ..
മാര്‍ക്സിസ്റ്റുകാരുടെ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പത്രങ്ങള്‍ പുലര്‍ത്തിയ അസാധാരണമായ മിതത്വവും , ഒച്ചിഴയുന്ന വേഗത്തിലുള്ള പത്രപ്രവര്‍ത്തകരുടെ അന്വേഷണ പാടവവും, ഊഴം പോലെ നീക്കിവെക്കുന്ന കഷ്ടി രണ്ട് കോളം വാര്‍ത്തയും . കണ്ണൂരിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരു പ്രവര്‍ത്തകന്റെ ജീവിതത്തിന് പത്രങ്ങള്‍ നല്കിയ വില ആ രണ്ട് സെന്റിമീറ്ററിന്റെ വിലയായിരുന്നു . അതിനടുത്ത ദിവസം മുതല്‍ മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ സചിത്ര വിവരങ്ങള്‍ ഉള്ള പത്രങ്ങളുടെ അധികം അച്ചടിച്ച കോപ്പികള്‍
കണ്ണൂരിലെ പീടിക വരാന്തയിലെ ചണനൂലില്‍ തൂങ്ങി കിടക്കും. ബ്യൂറോയിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറന്മാര് എടുത്ത ഷാര്‍പ്പ് ബ്ലാക്ക് & വൈറ്റ് ചിത്രങ്ങള്‍ , സ്വന്തം ലേഖകന്‍
സംഭവ സ്ഥലത്ത് നിന്ന് തയ്യാറാക്കിയ കണ്ണീര്‍കഥകള്‍
സംഭ്രമജനകമായ ദൃക്സാക്ഷിവിവരണങ്ങള്‍ , വിലാപയാത്രയുടെ എരിയല്‍ വ്യൂ ഫോട്ടോസ് .
ബന്ദിന് അടഞ്ഞ് കിടക്കുന്ന കണ്ണൂര്‍ മാര്‍ക്കറ്റിന്റെ ചിത്രം എല്ലാമുള്ള സമഗ്ര പാക്കേജ് ഉള്ള പത്രം കണ്ടാല്‍ ആരും മാര്‍ക്സിസ്റ്റുകാരെ വെറുത്ത് പോകും. പിന്നാലെ കളക്ടര്‍ വിളിക്കുന്ന സര്‍വ്വകക്ഷി സമാധാന കമ്മറ്റി എന്ന പൊറാട്ട് നാടകം , പുത്തന്‍ ക്കൂറ് കോണ്‍ഗ്രസുകാരുടെ തള്ളികയറ്റത്തില്‍ അപ്രസക്തനായി പോയ ഏതെങ്കിലും പഴയ ഒരു ഗാന്ധിയന്റെ കളക്ട്രേറ്റ് പടിക്കലെ ഉപവാസം ,തിരുവനന്തപുരത്തെ ആദര്‍ശ ധീരന്റെ മാര്‍ക്സിസ്റ്റ് അക്രമമുറവിളി പിന്നാലെയുള്ള പ്രാക്ക്
തൊന്നൂറുകളുടെ ആദ്യ പകുതിയില്‍ രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള രണ്ട് തരം നീതി ഇതായിരുന്നു. ‘ഞാന്‍ ഇന്നൊരു മാര്‍ക്സിസ്റ്റുകാരനെ കൊന്നിട്ടാണ് ഈ യോഗത്തില്‍ വന്ന് പ്രസംഗിക്കുന്നതെന്ന്’ ഒരാള്‍ വീരസ്യം പറഞ്ഞാല്‍ കൈയ്യടിക്കാന്‍ ആളുണ്ടായിരുന്ന കാലം ആണത്
മാര്ക്സിസ്റ്റ്കാരന് ചത്താല്‍ പുല്ല് വിലപോലും പത്രങ്ങള്‍ നല്‍കാത്ത കാലം
കൊല്ലപ്പെടുന്നത് മാര്‍ക്സിസ്റ്റുകാരനാണെങ്കില്‍ ഇന്‍ക്വസ്റ്റ് മുതല്‍ തുടങ്ങും അട്ടിമറി . തെളിവും രേഖയും കീഴ്മേല്‍ മറിയും .കൊല്ലപ്പെട്ടയാള്‍ മരിക്കും മുന്‍പ് കൊടുത്ത മരണമൊഴിയില്‍ പറഞ്ഞ കൊലപാതകികള്‍ എല്ലാം ‘അലീബി’ യാവും.
ദിവസങ്ങള്‍ക്ക് മുന്‍പെ അവര്‍ നാട്ടിലില്ല എന്നതിന്
തെളിവ് വരും. ലൈസെന്‍സ് ഇല്ലാത്ത തോക്ക് പൊട്ടി
ആള് മരിച്ചാല്‍ കുറ്റമേല്‍ക്കാന്‍ പോലീസ് യൂണിഫോം ഇട്ട കോണ്ഗ്രസുകാരന് തന്നെ തന്റെ സര്‍വ്വീസ് റിവോള്‍വറുമായി പോലീസ് സ്റ്റേഷനില്‍ ഹാജരാവും. കൊലപാതകികള്‍ മന്ത്രി മന്ദിരങ്ങളിലും ഒളിച്ച് പാര്‍ക്കും. അവര്‍ക്ക് സഞ്ചരിക്കാന്‍ പോലീസ് എസ്കോര്‍ട്ട് പോകും. മുന്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടിന്റെ അടുക്കള പുറങ്ങളില്‍ ഗൂഢാലോചനക്കാര്‍ക്ക് സര്‍വ്വാണി സദ്യയൊരുങ്ങും.
സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ ആള്‍ക്കൂട്ട കൊലയുടെ ഗൂഢാലോചന ക്യാമ്പ് ആയി പരിവര്‍ത്തനം ചെയ്യപ്പെടും. ആദര്ശധീരന്മാര് കൊലപാതകികളുടെ ബോറടി മാറ്റാന്‍ മൗനം രാഗത്തില്‍ കീര്‍ത്തനം ആലപിക്കും. അധികാര ദുര്‍വിനിയോഗവും, അക്രമവും സമാസമം ചേര്‍ന്നാല്‍ കണ്ണൂരിലെ പാര്‍ട്ടിയെ അസ്ത്രപ്രജ്ഞരാക്കാം എന്ന് കരുതിയ രാഷ്ട്രീയ പ്രതിയോഗികളുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചത്
അവിടെയാണ്. കുരുതി കൊണ്ട് ഭയപ്പെടുമെന്ന് കരുതിയ കണ്ണൂരിലെCPIM ആ ഘട്ടത്തില്‍ ചെറുത്ത് നിന്നത് ചരിത്രമാണ്.ആ ചരിത്രത്തിന്റെ മുന്നില്‍ നടന്ന ചിലരെ ഇനി ഭൂമിയില്‍ ജീവനോടെ വെച്ചേക്കില്ല എന്ന് അവര്‍ പ്രതിജ്ഞ എടുത്ത് നടന്ന കാലമാണത്. മുന്നില്‍ നിന്ന് വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നില്‍ നിന്ന് വെടിവെച്ചെങ്കിലും വീഴ്ത്തിയെ അടങ്ങു എന്ന് അവര്‍ തീരുമാനിച്ച ആസുരകാലം !
പിണറായി സഖാവിനെയോ , അച്ഛനേയോ , ഇ.പി ജയരാജട്ടനെയോ തീര്‍ക്കാന്‍ ആണ്
തോക്കും കൊടുത്ത് വിക്രംചാലില്‍ ശശിയെയും പേട്ട ദിനേശനേയും അയച്ചത്. പിണറായി സഖാവും അച്ഛനും ജയരാജനും ചണ്ഡീഗഡില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒരുമിച്ച് ട്രെയിനില്‍ നാട്ടിലേക്ക് തിരിക്കാന്‍ ആണ് പദ്ധതി ഇട്ടിരുന്നത്. മൂവരും യാത്ര ചെയ്യാന്‍ ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതും . എന്നാല്‍ ബോംബേയിലെ CITU നേതാവായ PR കൃഷ്ണണേട്ടന്റെ ക്ഷണപ്രകാരം പിണറായി സഖാവും , അച്ഛനും ബോംബെയിലേക്ക് പോയി. ഞങ്ങളുടെ നാട്ടുകാരനായ വിക്രംചാലില്‍ ശശി ട്രെയിനിലെ കൂപ്പക്ക് അരികില്‍ വന്ന് പല തവണ അച്ഛനും , പിണറായി സഖാവും ഉണ്ടോ എന്ന്
വീക്ഷിച്ചിരുന്നു. അവര്‍ ഇരുവരും ഇല്ലെന്ന് ഉറപ്പിച്ച ശേഷമാണ് ജയരാജേട്ടനെ പേട്ട ദിനേശന് പോയിന്റ് ബ്ലാങ്കില്‍ വാഷ്ബെയിസിന് അരികില്‍ വെച്ച് വെടി വെച്ച് വീഴ്ത്തുന്നത്. നവജീവന്‍ എക്സ്പ്രസില്‍ കയറി രക്ഷപ്പെട്ട കൊലയാളി സംഘാംഗമായിരുന്ന വിക്രംചാലില്‍ ശശിയെ ചെന്നൈ റെയില്‍വേ പോലീസ് DYSP ജോണ്‍ കുര്യന് ആണ് അറസ്റ്റ് ചെയ്തത്. അയാള്‍ ചെന്നൈ റെയില്‍വേ പോലീസിന് നല്കിയ മൊഴിയിലും , പേട്ട ദിനേശന് തിരുപതി റെയില്‍വേ ഇന്‍സ്പെര്‍ ഭാസ്ക്കര നായിഡുവിന് നല്കിയ മൊഴിയിലും തങ്ങള്‍ മൂന്ന് പേരെ വധിക്കാന്‍ തീരുമാനിച്ചിരുന്നു എന്നും എന്നാല്‍ ഒത്ത് കിട്ടിയത് EP ജയരാജനെ മാത്രം ആയിരുന്നു എന്നും അന്ന് തന്നെ വെളിപ്പെടുത്തിയിരുന്നു.
ആദ്യം തലശ്ശേരിയിലും , പിന്നീട് കണ്ണൂര്‍ SN കോളേജിന് സമീപം ബസില്‍ വെച്ചും അധികം വൈകാതെ ഇരട്ടിയിലും തൊട്ട് പിന്നാലെ നടാല്‍ റെയില്‍വേ ഗേറ്റിലും നടന്നതടക്കം പാളി പോയ അഞ്ചാമത്തെ വധഗൂഢാലോചന ശ്രമമായിരുന്നു അച്ഛന് നേരെ ആന്ധ്രയിലെ രാജധാനി എക്സ്പ്രസില്‍ അരങ്ങേറിയത്. ഇതിന് ശേഷമാണ് അച്ഛന് സായുധ സുരക്ഷ നല്കാന് UDF സര്‍ക്കാര്‍ തന്നെ തീരുമാനിച്ചത്. അജ്ഞാതനായ സഹയാത്രികനെ പോലെ മരണം കൂടെയുണ്ടായിരുന്നെങ്കിലും ഒന്ന് എനിക്ക് തറപ്പിച്ച് പറയാന്‍ കഴിയും മരണത്തെ എന്റെ അച്ഛന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല.
അതെ അച്ഛന് തന്നെയാണ് ഹീറോ ?? അച്ഛന് എന്റെ മാത്രം ഹീറോ ആയിരുന്നില്ല കേട്ടോ
എ കെ ജി ആശുപത്രി സംഘര്‍ഷം , പരിയാരം സഹകരണ സംഘം തിരഞ്ഞെടുപ്പ് , കെ.വി സുധീഷിന്റെ വധം , കൂത്തുപറമ്പ് വെടിവെയ്പ്പ് മാമന് വാസു വധം , നാല്പാടി വാസു വധം, ഇപി ജയരാജന് വധശ്രമം തുടങ്ങി സംഭവബഹുലമായ ഒട്ടേറെ സംഭവങ്ങള്‍ ആ ഘട്ടത്തില്‍ അരങ്ങേറി. അച്ഛന്റെ ഉറ്റ ചങ്ങാതിയായിരുന്നു അനശ്വര രക്തസാക്ഷി മാമ്മന്‍ വാസു . എന്റെ ചെറുപ്പത്തില്‍ ഞാന്‍ നിത്യവും വീട്ടില്‍ കണ്ടിരുന്ന വ്യക്തി . ചതിച്ചാണ് Rടടക്കാര് മാമ്മന്‍ വാസുവിനെ കൊന്നത്. ആ വധം നടന്നപ്പോള്‍ ആണ് ഏറെ വികാരപരവശനായി ഞാന്‍ അച്ഛനെ കണ്ടിട്ടുള്ളത്. കെ.വി സുധീഷ് ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായിരുന്നു. സുധീഷ് കൊല്ലപ്പെട്ട ഉടനെ അച്ഛന് കാറില്‍ കയറി വേഗത്തില്‍ സംഭവസ്ഥലത്തേക്ക് പോകുന്നതും , അമ്മ വാവിട്ട് നിലവിളിക്കുന്നതും ഇന്നലെ കഴിഞ്ഞത് പോലെയോര്‍മ്മ വരുന്നു.
പുഷ്പേട്ടനും അച്ഛനും തമ്മിലും ഇതുപോലെ ഒരാത്മബന്ധം ഉണ്ടായിരുന്നു.
വെടിയേറ്റ് വീണതിന് ശേഷം പുഷ്പേട്ടന്റെ ചികില്‍സ അടക്കമുള്ള കാര്യങ്ങള്‍ എല്ലാം അച്ഛന് നേരിട്ടാണ് നോക്കിയിരുന്നത്. പുഷ്പേട്ടന് ഒരു നേരിയ ബുദ്ധിമുട്ട് പോലും ഉണ്ടാവരുത് എന്ന നിര്‍ബന്ധ ബുദ്ധി അച്ഛന് വെച്ച് പുലര്‍ത്തിയിരുന്നു. എപ്പോള്‍ അത് വഴി പോയാലും അവിടെ കയറി പുഷ്പേട്ടനെ കണ്ട് സംസാരിക്കാതെ അച്ഛന് പോകില്ലായിരുന്നു. എല്ലാ വിശേഷദിവങ്ങളിലും അച്ഛന്റെ വക എന്തെങ്കിലും സമ്മാനം പുഷ്പ്പേട്ടന് കൊടുക്കണമെന്നത് അച്ഛന്റെ പതിവ് ശീലങ്ങളില്‍ ഒന്നായിരുന്നു. അച്ഛന് തീരെ വയ്യാതാവുന്ന ഘട്ടത്തില്‍ വിഷുക്കൈനീട്ടവുമായി എന്നെയാണ് പുഷ്പേട്ടന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. അറിയുന്ന പുഷ്പന്റെ ബാലകൃഷ്ണേട്ടന് മാത്രമായിരുന്നില്ല എന്റെ അച്ഛന് , അറിയപ്പെടാത്ത ഇതു പോലത്തെ ഒരുപാട് പേരുടെ ഹീറോ ആയിരുന്നു എന്റെ അച്ഛന് !
രക്തസാക്ഷികളോട് , അനാഥരാക്കപ്പെട്ട അവരുടെ കുടുംബാംഗങ്ങളോട് , മാരകമായി പരിക്കേറ്റ് ജീവന് മാത്രം തിരികെ കിട്ടിയ സഖാക്കളോട് അച്ഛന് അതീവ വൈകാരികതയോടെയാണ് ഇടപ്പെട്ടത്.
അവരുടെ വീടുകളിലെ ഏത് ചടങ്ങിനും ആദ്യമെത്തണമെന്നത് അച്ഛന് നിര്‍ബന്ധമായിരുന്നു
ആ കുടുംബങ്ങിലെ കുട്ടികളുടെ പഠനം , ഉറ്റബന്ധുക്കളുടെ ജോലി , വിവാഹം, ചികില്‍സ എല്ലാം ഓര്‍ത്ത് വെച്ച് ചെയ്യുന്ന ആളായിരുന്നു അദ്ദേഹം.
ഏത് പാതിരാത്രിയിലും അവര്‍ക്ക് സങ്കോചങ്ങളില്ലാതെ വിളിക്കാവുന്ന ആളായിരുന്നു കോടിയേരി . ഇതുപോലെ തന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി ജയിലില്‍ പോയ ധീര സഖാക്കളോടും അവരുടെ കുടുംബാംഗങ്ങളോടും ഉള്ള അച്ഛന്റെ കരുതലും . പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടിയാല്‍ നയിക്കപ്പെട്ട
ഉച്ചി മുതല്‍ ഉള്ളംകാല് വരെ അടിമുടി പാര്‍ട്ടിക്കാരനായിരുന്നു എന്റെ അച്ഛന് .
അച്ഛനില്‍ ഞാന്‍ കാണുന്ന മറ്റൊരു പ്രത്യേകത അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയാണ്. കടുത്ത രാഷ്ട്രീയ ശത്രുക്കളെ പോലും വൈര്യം മറന്ന് കൂടെ നിര്‍ത്താനും പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും കാട്ടിയ മെയ് വഴക്കം അന്യാദൃശ്യമാണ്. എംവിആറിന് മനംമാറ്റം ഉണ്ടായപ്പോള്‍ ആ വിഭാഗത്തിന്റെ ഭാഗമായ പാട്യം രാജന് , അരവിന്ദാക്ഷന് , എ.കെ കണ്ണന് , എം.എച്ച് ഷാരിയര്‍ , തുടങ്ങിയ നേതാക്കളെ CPIM ന്റെ ഭാഗമാക്കുന്നതില്‍ അച്ഛനും നിര്‍ണ്ണായ പങ്കാണ് വഹിച്ചത്. ഇതുപോലെ സഖാവ് കെ.ആര് ഗൗരിയമ്മയെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ മറ്റ് നേതാക്കന്മാരെ പോലെ അച്ഛനും മുന്നിലുണ്ടായിരുന്നു. അതുപോലെ തന്നെ ഒ.കെ വാസു മാഷ് , അശോകന് എന്നീവരെ CPIMന്റെ ഭാഗമാക്കുന്നതില്‍ സര്‍വ്വാത്മനാ പിന്തുണ നല്കിയതും , പാര്‍ട്ടി സഖാക്കളെ ഇതിന്റെ രാഷ്ട്രീയ ആവശ്യകത ബോധ്യപ്പെടുത്തുന്നതിലും അച്ഛന് നേതൃപരമായ പങ്കാണ് വഹിച്ചത്. ബോള്‍ഷെവിക് വീരന് സഖാവ് കെ പി ആര് ഗോപാലന്റെ പിണക്കം മാറ്റുവാനും ചേര്‍ത്തു നിര്‍ത്തുവാനും അച്ഛന് മുന്‍കൈ എടുത്തത്.
1996-ല്‍ കെ. സുധാകരന്റെ കണ്ണൂരിലെ കോണ്‍ഗ്രസിന് കനത്ത പ്രഹരം ഏല്‍പ്പിച്ച് കൊണ്ട് സിറ്റിംഗ് മന്ത്രിയായ എന്‍. രാമകൃഷ്ണനെ കണ്ണൂര്‍ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ കാണിച്ച മെയ് വഴക്കം .മുന്നണിയിലേക്ക് പുതിയ കക്ഷികളെയും വ്യക്തികളെയും കൊണ്ടുവന്നത്, മുന്നണിയിലെ ചെറുതും വലുതുമായ കക്ഷികള്‍ക്ക് ലഭിച്ചിരുന്ന പരിഗണനയും കൊടുത്ത ഉറപ്പുകള്‍ പാലിക്കുന്നതും അടക്കം രാഷ്ട്രീയ ചടുലതയുടെ എത്രയോ ഉദാഹരണങ്ങള്‍ പറയാനുണ്ട്. പാര്‍ട്ടിയിലെയും മുന്നണിയുടെയും ഒരു വേദനസംഹാരിയുടെ പേര് കൂടിയായിരുന്നു കോടിയേരി ബാലകൃഷ്ണന്
പലതരം വ്യക്തികള്‍ , അവരുടെ വ്യത്യസ്ഥ തരം അഭിപ്രായങ്ങള്‍ എന്നീവയാണല്ലോ ഒരു ചലിക്കുന്ന ജനാധിപത്യപാര്‍ട്ടിയുടെ ജീവബിന്ദു . ഒരു പ്രശ്നത്തെ പറ്റി വ്യത്യസ്ഥ വീക്ഷണങ്ങള്‍ ഉള്ള പലതരം നേതാക്കളെ കൂട്ടിയോജിപ്പിക്കുന്നതിലും ഇടക്കാലത്ത് രൂഢമൂലമായ വിഭാഗീയത ഏതാണ്ട് പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിലും അച്ഛന് നേതൃപരമായ പങ്ക് വഹിച്ചു എന്നാണ് എന്റെ അഭിപ്രായം . സ്വന്തമായി ശക്തമായ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പോലും വ്യത്യസ്ഥ ചിന്തഗതികളും , അഭിപ്രായ അനൈക്യവും ഉള്ള പാര്‍ട്ടി സഖാക്കള്‍ക്ക് പോലും അച്ഛന് ആശ്രയിക്കാന്‍ കഴിയുന്ന നേതാവ് ആയിരുന്നു. അവരോടും അനുകമ്പാര്‍ദ്രമായ സമീപനത്തോടെയേ അച്ഛന് ഇടപ്പെട്ടിരുന്നുള്ളു .
മുന്‍പൊരിക്കല്‍ സംഘടന നടപടിക്ക് വിധേയനായ ഘട്ടത്തില്‍ സഖാവ് കോടിയേരി തന്നോട്ട് കാട്ടിയ കരുതലിനെ പറ്റി DYFI മുന്‍ സംസ്ഥാന സെക്രട്ടറിയായ സഖാവ് ടി. ശശിധരന് പറഞ്ഞ അഭിപ്രായം ഇവിടെ പ്രസക്തമാണ്. കോടിയേരിയുടെ മാസ്റ്റര്‍പീസ് ചിരിയില്‍ അലിഞ്ഞ് തീര്‍ന്ന പരിഭവങ്ങള്‍, നേരിയ സൗന്ദര്യപിണക്കങ്ങള്‍ അങ്ങനെ എത്രയെത്ര കോടിയേരി കഥകള്‍
അച്ഛന് ഒരു നല്ല കേള്‍വിക്കാരനായതുകൊണ്ടുതന്നെയാണ് എല്ലാവരും അച്ഛനിലേക്ക് എത്തിപ്പെടുന്നത് എന്നതാണ്. ജനങ്ങള്‍ക്ക് മനസിലാവുന്ന ജനങ്ങള്‍ പറയുന്ന ഭാഷയാണ് കോടിയേരി സംസാരിച്ചിരുന്നത്
ഒരേ കാര്യം തന്നെ പലര് പറഞ്ഞാലും ക്ഷമയോടെ കേള്‍ക്കും. അനുകമ്പയും , തികഞ്ഞ മനുഷ്യ സ്നേഹവും \അതിലേറെ ആര്‍ദ്രതയും ഒത്തിണങ്ങിയ ഒരു ഒന്നാന്തരം മനുഷ്യനായിരുന്നു അദ്ദേഹം.
പ്രവര്‍ത്തിയിലോ പെരുമാറ്റത്തിലോ , കലര്‍പ്പോ , കാലുഷ്യമോ ,കൃത്രിമത്വമോ, കൃതഘ്നതയോ തീരെയില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു സഖാവ് കോടിയേരി .മുന്നില്‍ വരുന്ന മനുഷ്യന്റെ പദവിയോ പ്രതാപമോ നോക്കിയല്ല അച്ഛന് ആളുകളോട് ഇടപ്പെട്ടത്. മറ്റെന്തൊക്കെ കുറവുകള്‍ എന്റെ അച്ഛനില്‍ എതിരാളികള്‍ ആരോപിച്ചാലും സഖാവ് കോടിയേരിയിക്ക് ഇരട്ടമുഖം ഉണ്ടെന്ന് ആരും പറയില്ല. ആ അര്‍ത്ഥത്തില്‍ ശത്രുക്കള്‍ക്ക് നടുവില്‍ ജീവിച്ചിട്ടും അജാതശത്രുവായ നേതാവായിരുന്നു
സഖാവ് കോടിയേരി !
തലശ്ശേരിയുടെ മണ്ണില്‍ പണ്ട് തോട്ടി തൊഴിലാളികള്‍ ധാരാളമായി ഉണ്ടായിരുന്നു. അവരെല്ലാം കറ തീര്‍ന്ന സഖാക്കള്‍ ആയിരുന്നു . പാര്‍ട്ടിയോഗങ്ങള്‍ക്ക് വരുന്ന ആ സഖാക്കളുടെ ദേഹത്ത് അല്‍പ്പം മുന്‍പ് കോരികളഞ്ഞ മനുഷ്യവിസര്‍ജ്യത്തിന്റെ അടയാളരേഖകള്‍ കാണുമായിരുന്നത്രേ. പ്രസംഗിച്ച്
താഴെക്ക് ഇറങ്ങുന്ന കോടിയേരി അവരുടെ തോളത്ത് കൈയ്യിട്ട് നടന്ന് നീങ്ങുന്നത് കണ്ട കാഴ്ച പഴയ സഖാക്കള്‍ പറയും. ‘മനുഷ്യാണാം മനുഷ്യത്വം’ എന്ന് എഴുതിയ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തലശ്ശേരി ജഗനാഥ ക്ഷേത്രത്തിന്റെ മുറ്റത്ത് 11 മത്തെ വയസില്‍ പ്രസംഗിച്ച് പൊതുരംഗത്ത് എത്തിയ കോടിയേരിക്ക് ആ ജീവാദര്ശവും , അതിന്റെ സാര്‍വ്വലൗകീക വീക്ഷണവും കേവലം പ്രസംഗത്തില്‍ ഉപയോഗിക്കാന്‍ ഉള്ള വാചകം ആയിരുന്നില്ല എന്നും ജീവിതത്തില്‍ പകര്‍ത്തി സൂക്ഷിക്കാന്‍ ഉള്ള
പ്രത്യയശാസ്ത്ര ബോധ്യമായിരുന്നു. തലശ്ശേരി നിവാസികള്‍ക്ക് വേണ്ടി മെച്ചപ്പെട്ട ചികില്‍സ ലഭിക്കുന്ന കുറഞ്ഞ ചിലവില്‍ ഉള്ള ഒരാശുപത്രി എന്ന ആഗ്രഹത്തിന് പതിറ്റാണ്ടുകളുടെ
പഴക്കം ഉണ്ട്. അദ്ദേഹം തലശ്ശേരി കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ ആണ് തലശ്ശേരി സഹകരണ ആശുപത്രി നിര്‍മ്മിക്കുന്നത്. അതുവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചിരുന്ന ലക്ഷകണക്കിന് മനുഷ്യര്‍ക്ക് എത്ര ആശ്വാസം ആണ് തീരുമാനം എന്നത് ഇന്ന് എന്റെ നാട് തിരിച്ചറിയുന്നുണ്ട്.
പ്രമുഖ വ്യവസായിയായ എം എ യൂസഫലിയോട് കൊച്ചിയില്‍ ഒരു നിങ്ങള്‍ ഒരു മാള്‍ തുടങ്ങണം എന്ന ആശയം പങ്ക് വെച്ചത് കോടിയേരി ആയിരുന്നു എന്ന് യൂസഫലി തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തിന്റെ സാമൂഹ്യ ഉന്നമനത്തിന് വേണ്ടി അതാത് കാലങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരോ ഘട്ടത്തിലും ചില അടിയന്തിര കടമകള്‍ ജനങ്ങളെയും പാര്‍ട്ടി സംഘടനയേയും ഓര്‍മ്മിപ്പിക്കാറുണ്ട്. 1939 ല്‍ പാര്‍ട്ടി രൂപീകൃതമായപ്പോള്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചയെന്നോണം ഭൂമിയുടെ ഉടസ്ഥാവകാശികളായി മാറ്റുന്നതിന് വേണ്ടി നടപ്പിലാക്കിയ കാര്‍ഷിക പരിഷ്കരണം , സാര്‍വ്വതിക വിദ്യാഭ്യാസം , എന്നീ ലക്ഷ്യങ്ങള്‍ക്ക് ആണ് ശ്രദ്ധ ചെലുത്തിയത്. 1980 കള്‍ക്ക് ശേഷം സാക്ഷരതാപ്രസ്ഥാനം , അധികാര വികേന്ദ്രീകരണം എന്നീവ ആണ് ഏറ്റെടുത്തത് , കഴിഞ്ഞ 25 വര്‍ഷമായി സോഷ്യല്‍ സബ്സിഡി സ്കീം , അടിസ്ഥാന സൗകര്യ വികസനം ,
വ്യാവസായിക വളര്‍ച്ച എന്നീവയാണ് ലക്ഷ്യമിടുന്നത്. അതി ദാരിദ്ര നിര്‍മ്മാര്‍ജ്ജനം ആണ് മറ്റൊരു അടിയന്തിര കടമ . സന്നദ്ധ പ്രവര്‍ത്തനവും , പാലിയേറ്റീവ് രംഗത്തെ ഇടപ്പെടലുകളുമാണ്
സഖാവ് കോടിയേരി മുന്നോട്ട് വെച്ച ആശയം. അദ്ദേഹത്തിന്റെ അവസാന പ്രസംഗം തന്നെ ഈ രംഗത്തേക്ക് കൂടുതല്‍ ഇടപ്പെടലുകള്‍ നടത്തണം എന്നത് ചൂണ്ടികാട്ടിയായിരുന്നു. കോടിയേരിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് വേണ്ടി ഒരു ഡയാലിസിസ് മെഷീന്
സ്ഥാപിച്ച് നല്കാന് സന്നദ്ധത അറിയിച്ച് ഒരു അഭ്യുദയകാംക്ഷി മുന്നോട്ട് വന്നിട്ടുണ്ട്. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഉള്ള രോഗികള്‍ക്ക് വലിയ ആശ്വാസമായി മാറുന്ന ഈ പദ്ധതി അച്ഛന്റെ മൂന്നാം ഓര്‍മ്മ ദിവസത്തില്‍ ഒരു നിമിത്തമായി വന്നു ചേര്‍ന്നിരിക്കുന്നു.
ഒരു ഭരണാധികാരി എന്ന നിലയില്‍ കോടിയേരി അസാമാന്യമായ ഇശ്ചാശക്തിയുടെ പ്രതീകമായിരുന്നു. ജീവിതത്തിലുടനീളം പോലീസിനെതിരെ നിരന്തരം പ്രതിപക്ഷ നിലപാട് എടുത്ത കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ചവരാണ് അധികവും . എന്നാല്‍
ജനമൈത്രി പോലീസ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലെ രാജ്യത്തിന് തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയ അദ്ദേഹം പോലീസിന് മനുഷ്യമുഖം നല്കി. പോലീസിനെ ആധുനികവല്ക്കരിക്കാന് അദ്ദേഹം നടപ്പിലാക്കിയ പദ്ധതികളും ശ്രമങ്ങളും ഇന്നും സേനയിലെ ഉദ്യോഗസ്ഥര്‍ ആവേശത്തോടെ സ്മരിക്കുന്നു എന്നത് മകന് എന്ന നിലയില്‍ വലിയ അഭിമാനം ആണ് എനിക്ക് ഉളവാക്കുന്നത്. കോണ്‍സ്റ്റബിള്‍ എന്ന ബ്രിട്ടീഷ്പദം സേനയില്‍ നിന്ന് മാഞ്ഞ് പോകുന്നതും , സിവില്‍ പോലീസ് ഓഫീസര്‍ എന്ന ജനകീയപദം പകരം നല്‍കുന്നതും 50 വര്‍ഷം പഴക്കം ഉള്ള കേരളാ പോലീസ് ആക്റ്റ് പൊളിച്ചെഴുതുന്നതും അദ്ദേഹമാണ്.
ഓരോ മാസവും ഒരു പുതിയ പദ്ധതി ,അത് നടപ്പില്‍ വരുത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു എന്ന കോടിയേരി മാജിക്. വിസ്താരഭയം കൊണ്ട് ടൂറിസം അടക്കമുള്ള മേഖലയിലെ സംഭാവനകള്‍ ഞാന്‍ എടുത്ത് പറയുന്നില്ല. പാര്ലമെന്റേറിയന് എന്ന നിലയില്‍ അദ്ദേഹം
നിയമസഭയിലെ തീപ്പൊരിയായിരുന്നു. അടിയന്തിര പ്രമേയം , ബില്ലുകളിലെ ചര്‍ച്ച , ക്രമപ്രശ്നങ്ങളിലെ ഇടപ്പെടലുകള്‍ , തുടങ്ങി നിയമസഭയിലെ അദ്ദേഹത്തിന്റെ ഇടപ്പെടലുകള്‍ എതിരാളികള്‍ക്ക് പോലും മതിപ്പ് ഉളവാക്കുന്നതായിരുന്നു. ഏത് പ്രതിപക്ഷ നേതാവിനും വിശ്വസിച്ച് ഏത് വിഷയവും ഏല്‍പ്പിക്കാവുന്ന പ്രതിപക്ഷ നിയമസഭാ സാമാജികന് ആയിരുന്നു കോടിയേരി. വിഷയം പഠിച്ചിട്ട് വരാത്ത ഏത് മന്ത്രിയും കോടിയേരിയുടെ നാവിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്. സഭയിലെ ചട്ടങ്ങള്‍ കീഴ്വഴക്കങ്ങള് എല്ലാം കോടിയേരിക്ക് മനപാഠമായിരുന്നു. SFIയിലൂടെ വളര്‍ന്ന് വന്നത് കൊണ്ടാവണം മരിക്കും വരെ വിദ്യാര്‍ത്ഥി നേതാക്കളോടും , യുവാക്കളോടും
പ്രത്യേക കരുതലും പരിഗണനയും അച്ഛന് ഉണ്ടായിരുന്നു. ഇന്ന് സംസ്ഥാന പാര്‍ട്ടി നേതൃനിരയില്‍ കാണുന്ന പഴയ കാല വിദ്യാര്‍ത്ഥി നേതാക്കളില്‍ പലരെയും ഗ്രൂം ചെയ്യുന്നതിലും അവരെ മികച്ച കേഡറന്മാരാക്കി വളര്‍ത്തി എടുക്കുന്നതിലും പാര്‍ട്ടി ചുമതലക്കാരന് എന്ന നിലയില്‍ സഖാവ് കോടിയേരി വഹിച്ച പങ്ക് ചിലതെങ്കിലും ചില സ്വകാര്യ സംഭാഷണങ്ങളില്‍ എന്നോട്ട് പങ്ക് വെച്ചിട്ടുണ്ട് . അവരില്‍ പലരേയും ലക്ഷണമൊത്ത നേതാക്കളാക്കി വളര്‍ത്തി എടുക്കുന്നതില്‍ ഒരു പങ്ക് കോടിയേരിയും വഹിച്ചു എന്നാണ് എന്റെ പക്ഷം .
ഉടനീളം സംഗ്രാമധീരമായ ആ പുരുഷായുസില്‍ വല്ലപ്പോഴും കാണാന്‍ കിട്ടുന്ന ഒരുപൂര്‍വ്വ അല്‍ഭുതമായിരുന്നു ഞങ്ങള്‍ക്ക് അച്ഛന് വിവാഹം കഴിച്ച് വീട്ടില്‍ കൊണ്ടാക്കിയ നവവധുവായ ഞങ്ങളുടെ അമ്മ ആദ്യ രാത്രിയില്‍ അന്തിയുറങ്ങിയത് അച്ഛമ്മക്കൊപ്പമാണ്. DYFI യുടെ പ്രഥമ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിട്ടാണ് അമ്മക്ക് മുന്നില്‍ നവവരന് മൂന്ന് ദിവസം കഴിഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. എന്റെ അമ്മ വിനോദിനി ഒരു അഭിമുഖത്തില്‍ പറയുന്നത് ഞാന്‍ കേട്ടു ‘കോടിയേരി എന്ന രാഷ്ട്രീയ നേതാവിനോട് എനിക്ക് എന്നും ആരാധനയാണ് , കോടിയേരി എന്ന ഭര്‍ത്താവിനോട് എനിക്ക് അടങ്ങാത്ത പ്രണയവും ‘.കോടിയേരിയുടെ വിനു , വിനുവിന്റെ ബാലകൃഷ്ണേട്ടന് !
അവര്‍ ഇരുവരും രണ്ട് ആത്മാക്കളാണോ , അതോ സ്ത്രീയും പുരുഷനും സംയോജിച്ച ഒരെറ്റ സ്വരൂപങ്ങളായിരുന്നോ എന്ന് എനിക്ക് ഇന്നും സംശയമാണ്.
അച്ഛന് കിട്ടിയ ബാഗുകള്‍ , അച്ഛന്റെ പേര് അച്ചടിച്ച കടലാസുകള്‍ , സമ്മേളന ബാഡ്ജുകള്‍ , അവര്‍ ഇരുവരും കിടന്ന കിടക്ക വിരിക്കള്‍ , പരസ്പരം ചായ പകര്‍ന്ന് കുടിച്ച ചായ കപ്പുകള്‍ എന്ന് വേണ്ട അച്ഛന്റെ സ്വകാര്യ സമ്പാദ്യങ്ങള്‍ എല്ലാം ചേര്‍ത്ത് വെച്ച് അച്ഛന്റെ വിനു ഒരു സ്മാരകം ഉണ്ടാക്കി വെച്ചു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും മുന്നില്‍ ആവേശത്തോടെ അത് വിവരിക്കുന്നു. അച്ഛന് മരിച്ച ശേഷം ആണ് അമ്മ അച്ഛന്റെ ചിത്രം കൈയ്യില്‍ പച്ച കുത്തിയത്. അത് കാണുമ്പോള്‍ എനിക്ക് തോന്നും അമ്മ പറഞ്ഞത് ശരിയാണ് ‘കോടിയേരി എന്ന രാഷ്ട്രീയ നേതാവിനോട് അവര്‍ക്ക് ആരാധനയാണ് , കോടിയേരി എന്ന ഭര്‍ത്താവിനോട് അടങ്ങാത്ത പ്രണയവും ‘.
ഒരു ചെറിയ വിഭാഗം ജനങ്ങള്‍ക്ക് മുന്നിലെങ്കിലും കോടിയേരിയുടെ മകന് വില്ലനാണ്. അച്ഛന്റെ സത്പേരിന് കളങ്കം ചാര്ത്തിയവന് ആണ്. പക്ഷെ എന്റെ പേരില്‍ മാധ്യമങ്ങള്‍ വെച്ച് കെട്ടി തന്ന
ഈ വില്ലന്‍ പരിവേഷം ഉണ്ടല്ലോ , അത് എന്റെ അച്ഛനെ വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ പരാജയപ്പെട്ട് പോയി. കാരണം എന്നെ നന്നായി അറിയാവുന്ന ആള് എന്റെച്ഛനാണ് . പക്ഷെ ഈ നീചമായ വേട്ടയാടല്‍ കാരണം എന്റെ അച്ഛന്റെ അവസാന കാലത്ത് മകന് എന്ന നിലയില്‍ അച്ഛന്റെ രോഗാവസ്ഥയില്‍ എനിക്ക് കൂട്ടിരിക്കാന്‍ ആയില്ല. ആ സങ്കടം എന്റെ മരണം വരെ എന്നെ വേട്ടയാടും .
എന്റെ ജീവിതത്തിന്റെ ഒരു സന്നിഗ്ദ ഘട്ടത്തില്‍ അച്ഛന് എന്നെ വിളിച്ചിട്ട് പറഞ്ഞു. നിന്റെ പേരിലുള്ള
ആക്ഷേപങ്ങള്‍ സംശയാതീതമായി തെളിയിക്കേണ്ടത് നീ മാത്രമാണ്. നിന്റെ പേരില്‍ പാര്‍ട്ടി മറുപടി പറയില്ല. അത് തന്നെയാണ് കള്ളക്കേസില്‍ എന്നെ ജയിലില്‍ അടച്ചപ്പോള്‍ അച്ഛന് പരസ്യമായി ആവര്‍ത്തിച്ചതും . അച്ഛന് നല്കിയ വാക്ക് ഞാന്‍ പാലിച്ച് കഴിഞ്ഞു. എന്റെ നിരപരാധിത്വം ഞാന്‍ തെളിയിച്ചു. ഇനി ക്രോസ് വിസ്താരവും വിചാരണയാണ് ഇനി എന്റെ ഊഴമാണ്. മൊട്ടെമ്മല്‍ ബാലകൃഷ്ണന് എന്ന സാധാരണകാരന്റെ മകന് ബിനീഷ് നടത്താന്‍ പോകുന്ന വിചാരണ.
എന്നെ കൂട്ടില്‍ കയറ്റി നിര്‍ത്തിയ ഒരോരുത്തരും എനിക്ക് മറുപടി തരേണ്ട ദിവസം വരും. ആ കണക്ക് പുസ്തകം ഞാന്‍ തുറന്ന് വെയ്ക്കുന്നുണ്ട്.
എന്നെ ഒരു കൊല്ലം പശപച്ചരിയുടെ ചോറ് തീറ്റിച്ച എല്ലാവരോടും ഉള്ള വിചാരണ നടക്കും. കാലം നടത്തും. തല്കാലം അവിടെ നില്ക്കട്ടെ എന്റെ ജീവിതത്തിലെ ജയില്‍ അധ്യായം കഴിഞ്ഞ് മടങ്ങി വന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന് എന്ന രാഷ്ട്രീയക്കാരന് എന്നോട് ഒരു പ്രവചനം നടത്തി
‘ഞാന്‍ മരിക്കുന്നതോടെ നിങ്ങള്‍ സ്വതന്ത്രരാവും, പിന്നെ നിങ്ങളെ വേട്ടയാടാന്‍ ആരും വരില്ല ‘
അച്ഛന് മരിച്ച് മൂന്ന് കൊല്ലമാവുന്നു . അതിന് ശേഷം ഒരു ഗോസിപ്പ് കോളത്തില്‍ പോലും എന്നെ അപകീര്‍ത്തിപെടുത്തുന്ന ഒരു വാര്‍ത്ത പോലും വന്നിട്ടില്ല. അന്നത്തെ അതെ ബിനീഷ് തന്നെയാണ് ഞാന്‍ .ഇന്നെന്നെ മാധ്യമങ്ങള്‍ക്ക് മരുന്നിന് പോലും വേണ്ട . നാഴികക്ക് നാല്‍പ്പത് വട്ടം എന്റെ പേര്
ഉച്ഛരിച്ചരുന്ന രാഷ്ട്രീയ പ്രതിയോഗികളും എന്നെ മറന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിയാല്‍ ഇപ്പോഴുള്ള സൈബര്‍ വേട്ടയും നില്ക്കും. അച്ഛന് പറഞ്ഞ ഈ വാചകങ്ങള്‍ അക്ഷരം പ്രതി ശരിയായില്ലേ ? ആ പ്രവചനം നടത്തിയ അച്ഛന് എന്റെ ഹീറോയല്ലേ !
ഒന്നെനിക്ക് ഉറപ്പാണ് ഹീനമായ രാഷ്ട്രീയ വേട്ടയുടെ രക്തസാക്ഷിയാണ് എന്റെ അച്ഛന് . ഈ വേട്ടയുടെ കാഠിന്യം അല്‍പ്പം കുറച്ചിരുന്നെങ്കില്‍ പോലും കോടിയേരി ബാലകൃഷ്ണന് അല്‍പ്പകാലം ജീവനോടെയുണ്ടാകുമായിരുന്നു. ഉറപ്പ് അച്ഛന് അസുഖം ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ മനസ് കൊണ്ട് മരിച്ച് പോയവരാണ് ഞങ്ങള്‍ . ആ മരവിപ്പ് മാറാന്‍ മാസങ്ങള്‍ എടുത്തു.
ഇത്തരം രോഗം ബാധിച്ചാല്‍ പരമാവധി ഒരു വര്‍ഷം ആണ് ആയുസ്. കടുത്ത മാനസിക പ്രതിസന്ധിക്കിടയിലും അച്ഛന് അതിനെ മൂന്ന് വര്‍ഷം അതിജീവിച്ചു . പോരാളിയായ ബാലകൃഷ്ണന് ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത മരണത്തോടും പൊരുതി തന്നെയാണ് കീഴടങ്ങിയത്.
മിസ്സ് ചെയ്യുന്നുണ്ടന്നെ ഒരുപാട് ഒരുപാട് എനിക്ക് മാത്രമല്ല , സഖാക്കള്‍ക്ക്,എന്റെയും ബിനോയിയുടെയും മക്കള്‍ക്ക് . ഞങ്ങളുടെ ഭാര്യമാര്‍ക്ക് . മക്കള്‍ക്ക് അവരുടെ പൊട്ടകഥകള്‍ കേള്‍ക്കാനും , ആ പൊട്ടകഥകള്ക്ക് സംശയം ചോദിക്കാനും അവരെ ചിരിപ്പിക്കാനും ആളില്ലാതെ പോകുന്നതില്‍ . കോടിയേരിയെ ഇന്നും ജനവും പാര്‍ട്ടിയും ഓര്‍ക്കുന്നത് കൊണ്ട് അനാഥത്വം
അറിയുന്നില്ല എന്നത് ഒരു പരിധിവരെ ആശ്വാസം നല്‍കുന്നുണ്ട്
ഈച്ചര വാര്യരുടെ പുസ്തകത്തിലെ ഓര്‍മ്മയിലുള്ള ഒരു വാചകം ഉണ്ട്.
മകന് മരിച്ചാല്‍ അച്ഛനോ , അച്ഛന് മരിച്ചാല്‍ മകനോ കൂടുതല്‍ ദുഖം ?